'ബിജെപിയുടെ ബം​ഗാളിലെ അവസ്ഥ കേരളത്തിലേതിനേക്കാൾ പരിതാപകരമാകും': ബിജെപി ഉപാധ്യക്ഷൻ സൗമിത്ര ഖാൻ

പാ‍ർട്ടി നേതാക്കൾ മാധ്യമങ്ങൾക്കു മുന്നിൽ അഭിപ്രായം പറയുന്നതിനു പകരം തന്നോട് നേരിട്ട് സംസാരിക്കണമെന്ന് ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷൻ സുകാന്ത മജുംദാ‍ർ പറഞ്ഞു

Update: 2022-04-20 11:32 GMT

കൊൽക്കത്ത: കേന്ദ്ര നേതൃത്വം ഇടപെട്ടില്ലെങ്കിൽ ബംഗാളിലെ ബിജെപിയുടെ അവസ്ഥ കേരളത്തിലേതിനേക്കാൾ പരിതാപകരമാകുമെന്ന് ബംഗാൾ ബിജെപി ഉപാധ്യക്ഷൻ സൗമിത്ര ഖാൻ. ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് സൗമിത്ര ആവശ്യപ്പെടുന്നത്.

നേതാക്കൾ ദിശാബോധമില്ലാത്ത അവസ്ഥയിലാണ്. ഡൽഹിയിൽ ഉള്ളവ‍ർക്കേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. സമയാ സമയങ്ങളിൽ ഡൽഹിയിൽ നിന്നും നി‍ർദേശം ലഭിച്ചാൽ തൃണമൂൽ കോൺഗ്രസിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും സൗമിത്ര ഖാൻ പറഞ്ഞു.

സുവേന്ദു അധികാരിയെ പ്രശംസിക്കാനും സൗമിത്ര മറന്നില്ല. നിലവിൽ ബംഗാൾ ഘടകത്തിലെ ഒരേയൊരു നല്ല നേതാവ് സുവേന്ദു അധികാരിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വത്തിലുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ സത്യസന്ധമായി സംസാരിക്കണമെന്നും സൗമിത്ര ആവശ്യപ്പെട്ടു.

"ആത്മപരിശോധന ആവശ്യമാണ്, പോരായ്മ മറച്ചുവെക്കുന്നതിൽ കാര്യമില്ല. അത് പാ‍ർട്ടിക്ക് ഗുണം ചെയ്യില്ല. മുതിർന്ന നേതാക്കൾക്കു മുന്നിൽ കാര്യങ്ങൾ തുറന്നു പറയണം. എങ്കിൽ മാത്രമേ അവ‍ർക്ക് സഹായിക്കാൻ സാധിക്കൂ." സൗമിത്ര ഖാൻ പറഞ്ഞു.

അതേസമയം പാ‍ർട്ടി നേതാക്കൾ മാധ്യമങ്ങൾക്കു മുന്നിൽ അഭിപ്രായം പറയുന്നതിനു പകരം തന്നോട് നേരിട്ട് സംസാരിക്കണമെന്ന് ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷൻ സുകാന്ത മജുംദാ‍ർ പറഞ്ഞു. പാ‍ർട്ടിയിലെ പ്രശ്നങ്ങൾ നേതാക്കൾ പരിഹരിക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്ര പറഞ്ഞതിനു പിന്നാലെയാണ് ഇരു നേതാക്കളും പ്രതികരിച്ചിരിക്കുന്നത്.