കൊവിഡ് വാക്സിൻ: ബിഹാറിലെ ബിജെപിയുടെ പ്രകടന പത്രിക ഏറ്റവും പുതിയ തട്ടിപ്പ്
പ്രതിരോധ കുത്തിവയ്പ്പുകളുടെ പരീക്ഷണം വിജയിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലാത്തതിനാലാണ് ഈ വാഗ്ദാനം ഉയർത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ന്യൂഡൽഹി: വരാനിരിക്കുന്ന ബിഹാർ സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി അവതരിപ്പിച്ച പ്രകടന പത്രിക ഏറ്റവും പുതിയ തട്ടിപ്പ്. കേന്ദ്രത്തിന്റെ പ്രഖ്യാപിത വാക്സിൻ നയത്തിന് വിരുദ്ധമായാണ് ബിജെപിയുടെ വോട്ടെടുപ്പ് പ്രകടന പത്രികയിൽ ബിഹാറിലെ ഓരോ പൗരനും സൗജന്യ കൊവിഡ് വാക്സിൻ വാഗ്ദാനം ചെയ്തതെന്ന് റിപോർട്ട്.
കൊവിഡ് വാക്സിൻ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന സാഹചര്യത്തിൽ അവ ലഭ്യമാകുന്ന മുറയ്ക്ക് ബിഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്സിനേഷൻ ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പ്രഖ്യാപിക്കുന്നതിനിടെയാണ് തങ്ങളുടെ പ്രകടന പത്രികയിൽ പരാമർശിച്ച ആദ്യ വാഗ്ദാനമെന്ന് അവർ പറഞ്ഞത്.
പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിലൂടെ ബിഹാറിലെ എൻഡിഎ സർക്കാർ രാജ്യത്തിന് മുന്നിൽ ഒരു മാതൃക കാണിച്ചിട്ടുണ്ടെന്ന് ബിജെപിയുടെ പ്രകടന പത്രികയിൽ പറയുന്നു. കൊവിഡിനെതിരായ വാക്സിൻ ഐസിഎംആർ അംഗീകരിച്ച് ലഭ്യമാകുമ്പോൾ സംസ്ഥാനത്തെ ഓരോ വ്യക്തിക്കും സൗജന്യമായി പ്രതിരോധ കുത്തിവയ്പ് ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതിജ്ഞ.
പ്രതിരോധ കുത്തിവയ്പ്പുകളുടെ പരീക്ഷണം വിജയിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലാത്തതിനാലാണ് ഈ വാഗ്ദാനം ഉയർത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനും ഉൾപ്പെടെയുള്ളവർ ഇതുവരെ പറഞ്ഞത് വാക്സിൻ കുത്തിവയ്പ്പിന് മുൻഗണനാ ക്രമം നൽകുമെന്നും ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്കാണ് ആദ്യം നൽകുകയെന്നതുമായിരുന്നു.
സർക്കാർ രൂപീകരിച്ച കൊവിഡിനുള്ള വാക്സിൻ അഡ്മിനിസ്ട്രേഷനെക്കുറിച്ചുള്ള ദേശീയ വിദഗ്ധ സമിതിയുടെ ശുപാർശ കൊവിഡ് വൈറസിനെതിരേ ആന്റിബോഡികളുള്ളവരെ ഒഴിവാക്കുകയെന്നാണ്. ആരോഗ്യ പ്രവർത്തകർ, ഫ്രണ്ട് ലൈൻ തൊഴിലാളികൾ, പ്രായമായ പൗരന്മാർ തുടങ്ങിയ 30-40 കോടി വരുന്ന ആളുകൾക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഗ്രൂപ്പ് ഇതിനകം തയാറാക്കിയിരിക്കുന്നത്.
2021 ജൂലൈയിൽ ഏകദേശം 25 കോടി ജനങ്ങൾക്കായി 400 മുതൽ 500 ദശലക്ഷം ഡോസുകൾ വാങ്ങുവാനും വിനിയോഗിക്കാനും സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്നും ഈ മാസം ആദ്യം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. വാക്സിനുകൾ സ്വീകരിക്കുന്നതിന് മുൻഗണനാ ജനസംഖ്യ ഗ്രൂപ്പുകളുടെ പട്ടിക സംസ്ഥാനങ്ങൾക്ക് സമർപ്പിക്കുവാനുള്ള ഘടന മന്ത്രാലയം തയാറാക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
വാക്സിനേഷന്റെ ചിലവ് സംബന്ധിച്ച് കേന്ദ്രം പ്രതിജ്ഞാബദ്ധമല്ല, ഇതാദ്യമായാണ് പൗരന്മാർക്ക് ഒരു "സ്വതന്ത്ര വാക്സിനേഷൻ" ഉറപ്പ് നൽകുന്നത്. അതേസമയം, വാക്സിനുകൾ വോട്ടെടുപ്പിന്റെയോ രാഷ്ട്രീയത്തിന്റെയോ പ്രശ്നമാകരുതെന്നും എല്ലാവർക്കും ലഭ്യമാകണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഈ വസ്തുതകൾ നിലനിൽക്കേയാണ് ബിജെപി എല്ലാക്കാലത്തേയും പോലെ വസ്തുതാ വിരുദ്ധമായതും ജനങ്ങളെ കബളിപ്പിക്കുന്നതുമായ പ്രകടനപത്രികയുമായി രംഗത്തുവന്നിരിക്കുന്നത്. ഇത് സംസ്ഥാനത്ത് ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന ബിജെപി, എൻഡിഎ വിരുദ്ധ രാഷ്ട്രീയത്തെ വഴിതിരിച്ചു വിടാനുള്ള ശ്രമമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

