ഒ രാജഗോപാലിനെ ഒറ്റുകാരനെന്നും പാപിയെന്നും വിളിച്ച് സംഘപരിവാർ അനുകൂലികളുടെ സൈബറാക്രമണം
സഖാവേ പാട്ടിടാൻ സമയം ആകുമ്പോൾ പറയണേ..പരമപവിത്രം മാറ്റി പാതയോരങ്ങളും,ചോര വീണ മണ്ണും കയറ്റിയ പെൻഡ്രൈവ് അങ്ങ് നേമം പാർട്ടി ഓഫീസിന്നു കൊടുത്തു വിട്ടിട്ടുണ്ടെന്നും പരിഹസിച്ചാണ് കമന്റുകളേറെയും
തിരുവനന്തപുരം: നേമത്തെ മുൻ എംഎൽഎയും ബിജെപിയുടെ മുതിർന്ന നേതാവുമായ സാമൂഹിക മാധ്യമ പോസ്റ്റിൽ സംഘപരിവാർ അനുകൂലികളുടെ സൈബറാക്രമണം. കുമ്മനം രാജശേഖരൻ തോൽക്കാൻ കാരണമായത്ത് രാജഗോപാലിന്റെ നിലപാടുകളായിരുന്നു എന്നാണ് ഇവർ ഉയർത്തുന്ന പ്രധാന വിമർശനം.
കേരളത്തിലെ മൂന്നു ജില്ലകളിൽ കേന്ദ്ര സർക്കാർ ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ച കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പങ്കുവച്ചിരുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പുതിയ ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ എന്ന തലക്കെട്ടോടുകൂടിയാണ് രാജഗോപാൽ ഇക്കാര്യം പോസ്റ്റ് ചെയ്തത്.
ഈ പോസ്റ്റിന് കീഴിലായിട്ടാണ് അദ്ദേഹത്തെ ഒറ്റുകാരനെന്നും പാപിയെന്നും നീചനെന്നും വിളിച്ചുകൊണ്ട് ബിജെപി, സംഘപരിവാർ അനുകൂലികൾ എത്തിയത്. സഖാവേ പാട്ടിടാൻ സമയം ആകുമ്പോൾ പറയണേ..പരമപവിത്രം മാറ്റി പാതയോരങ്ങളും,ചോര വീണ മണ്ണും കയറ്റിയ പെൻഡ്രൈവ് അങ്ങ് നേമം പാർട്ടി ഓഫീസിന്നു കൊടുത്തു വിട്ടിട്ടുണ്ടെന്നും പരിഹസിച്ചാണ് കമന്റുകളേറെയും
'എന്റെ രാജേട്ടാ... ഈ പണി നേരത്തെ തുടങ്ങിയെങ്കിലും അഞ്ച് സീറ്റ് കേരളത്തിൽ കിട്ടിയേനെ'-എന്ന് പറയുമ്പോൾ 'എന്ത് പോസ്റ്റിട്ടാലും നിങ്ങളെ ചതിയനായിട്ട് മാത്രമേ കാണാൻ സാധിക്കുന്നു' എന്ന് മറ്റൊരാൾ പറയുന്നു. നേമത്തടക്കം അടിയുറച്ച ബിജെപി വോട്ടുകൾ ചോർന്നെന്ന് ഇന്നലെ ചേർന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിലയിരുത്തിയിരുന്നു.
