ആരോഗ്യപ്രശ്നം പറഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രജ്ഞാ സിങ് താക്കൂർ വീണ്ടും വിവാദത്തില്‍
ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഏറെ തവണയായി കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു പ്രജ്ഞാ സിങ്. അതിനിടെയാണ് എംപി താരങ്ങള്‍ക്കൊപ്പം കബഡി കളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഭോപ്പാല്‍: ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ മലേഗാവ് സ്‌ഫോടനക്കേസ് പ്രതി ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂര്‍ കബഡി കളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്വന്തം മണ്ഡലമായ ഭോപ്പാലില്‍ വനിതാ താരങ്ങള്‍ക്കൊപ്പമാണ് പ്രജ്ഞാ സിങ് കബഡി കളിക്കുന്നത്. ബുധനാഴ്ച ക്ഷേത്ര ദര്‍ശനത്തിനെത്തിയ പ്രജ്ഞാ സിങ് താരങ്ങള്‍ ക്ഷണിച്ചതു പ്രകാരമാണ് കളിക്കാനിറങ്ങിയത്.
ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഏറെ തവണയായി കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു പ്രജ്ഞാ സിങ്. അതിനിടെയാണ് എംപി താരങ്ങള്‍ക്കൊപ്പം കബഡി കളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ പ്രജ്ഞാ സിങ്ങിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എപ്പോഴാണ് എന്‍ഐഎ കോടതിയില്‍ ഇവരുടെ അടുത്ത ഹിയറിങ്ങെന്ന് ശ്രീനിവാസ് വീഡിയോ പങ്കുവെച്ചുകൊണ്ട് പരിഹസിച്ചു.
മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ പ്രജ്ഞാ സിങ് താക്കൂര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നില്ല. നേരത്തെ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോയും ബാസ്‌കറ്റ് ബോള്‍ കളിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.
2008ലെ മാലേഗാവ് സ്ഫോടനത്തില്‍ ജയിലിലായ പ്രജ്ഞയ്ക്ക് 2017ലാണ് ജാമ്യം ലഭിക്കുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകുന്നതിലും എന്‍ഐഎ കോടതി ഇവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. മാലേഗാവ് സ്ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.