ശിമോഗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിമോഗയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ച ബിജെപി നേതാവും കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ എസ് ഈശ്വരപ്പ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. തന്റെ അനുയായികള്‍ക്ക് വധഭീഷണി കോളുകള്‍ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശിമോഗയിലെ 'ശുഭ മംഗള' കണ്‍വന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. പലരും എന്നെ വിളിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്നെ പിന്തുണയ്ക്കുമെന്ന് ഉറപ്പ് നല്‍കി. പക്ഷേ അവര്‍ പരസ്യമായി വരില്ല. ഇതെല്ലാം അറിഞ്ഞിട്ടും നിങ്ങളില്‍ പലരും ഇവിടെ വന്നിട്ടുണ്ട്. ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസ് അനുഭാവികള്‍ പോലും തനിക്ക് പിന്തുണ നല്‍കുന്നുണ്ട്. അവരു തന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടാന്‍ ഞങ്ങള്‍ ബിജെപിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. ബിഎസ് യെദ്യൂരപ്പ, ഡി വി സദാനന്ദ ഗൗഡ, ജഗദീഷ് ഷെട്ടാര്‍, ബസവരാജ് ബൊമ്മൈ എന്നിവര്‍ മുഖ്യമന്ത്രിമാരായി. എന്നാല്‍ ഇപ്പോഴത് 66 സീറ്റുകളായി കുറഞ്ഞു. ഇതിനുകാരണം പ്രവര്‍ത്തകല്ല, കര്‍ണാടകയിലെ സംസ്ഥാന നേതൃത്യമാണ്. കേന്ദ്ര നേതാക്കള്‍ തന്നോട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനോട് യോജിച്ചു. ഞാന്‍ മാത്രമാണ് അത് ചെയ്തത്. എന്നാല്‍ എന്റെ മകന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചു. ഇത് എന്റെ തെറ്റാണോ?. ഞാന്‍ ദേശീയ നേതാക്കളുടെ വാക്കുകള്‍ ആത്മാര്‍ത്ഥമായി പാലിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരപ്പയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ തന്റെ മകന്‍ ബി വൈ വിജയേന്ദ്രയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് യെദ്യൂരപ്പ അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ നിര്‍ബന്ധിച്ചു. എന്നാല്‍ വിജയേന്ദ്ര എംഎല്‍എ പോലുമല്ലെന്നും അദ്ദേഹത്തെ എങ്ങനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും ബൊമ്മൈ പറഞ്ഞു. എന്നാല്‍ അതിന് മകനെ മന്ത്രിയാക്കാനും പിന്നീട് എംഎല്‍സി ആക്കാമെന്നും യെദ്യൂരപ്പ പറഞ്ഞു. അതുകൊണ്ടാണ് എന്നെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാത്തതെന്നും അദ്ദേഹം പരിഹസിച്ചു.
