മുഖ്യ ശത്രു ബിജെപി, കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല: സിപിഎം

കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് കേരളത്തിൽ സർക്കാരിനെ ദുർബലപ്പെടുത്താൻ ബിജെപി നടത്തുന്ന ശ്രമങ്ങളെ കോൺഗ്രസ് പിന്തുണയ്ക്കുന്നു.

Update: 2022-02-05 09:52 GMT

ന്യൂഡൽഹി: ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ മുഖ്യ ശത്രു ബിജെപിയാണെന്ന് സിപിഎം അടിവരയിടുന്നു. എന്നാല്‍, കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ല. ആര്‍എസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഫാഷിസ്റ്റ് മുഖമാണ്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപി ശ്രമങ്ങളെ യുഡിഎഫ് സഹായിക്കുകയാണെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ പരാമര്‍ശമുണ്ട്.

ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭീഷണിയായ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഫാഷിസ്റ്റ് പ്രവണതയാണ്. ബിജെപിക്കെതിരേ ജനാധിപത്യ മതേതര പാര്‍ട്ടികളുമായി കൈകോര്‍ക്കുമെന്ന് പറയുന്ന പ്രമേയം കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കില്ലെന്നും വ്യക്തമാക്കുന്നു.

ഹിന്ദുത്വ – കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്നും പ്രമേയത്തില്‍ പറയുന്നു. സിപിഎം ചൈനീസ് അനുകൂലമാണെന്ന ചൈനീസ് വിരുദ്ധരുടെ പ്രചരണത്തില്‍ ജഗ്രത വേണം. വ്യാജവാര്‍ത്തകളും കൃത്രിമ ചിത്രങ്ങളും ഉപയോഗിച്ചാണ് ഇത്തരക്കാരുടെ പ്രചാരണം. വിദേശ നയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സ്വതന്ത്രമായ നിലപാടില്ല. ഇന്ത്യ അമേരിക്കക്ക് മുന്നില്‍ പൂര്‍ണമായും കീഴടങ്ങിയെന്നും രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു.

കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് കേരളത്തിൽ സർക്കാരിനെ ദുർബലപ്പെടുത്താൻ ബിജെപി നടത്തുന്ന ശ്രമങ്ങളെ കോൺഗ്രസ് പിന്തുണയ്ക്കുന്നു. കേരളത്തിൽ കൊവിഡ് പടരുന്നതു തടയുന്നതിൽ കാട്ടിയ മികവ് ലോകത്തിന്റെ മുഴുവൻ അഭിനന്ദനം നേടി. തുടർന്നുണ്ടായ കൊവിഡ് തരംഗങ്ങളെയും മികച്ച രീതിയിൽ നേരിട്ടു.

പുതിയ വിദ്യാഭ്യാസ നയം ഹിന്ദുത്വ അ‍‍ജണ്ട നടപ്പാക്കാനും അത്തരത്തിൽ രാജ്യത്തെ ചെറുപ്പക്കാരുടെ ബോധത്തെ രൂപപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ്. വലിയ തോതിൽ വിദ്യാർഥികൾ ബോധന സംവിധാനത്തിൽ നിന്നു പുറത്താകുന്നതിന് ഓൺലൈൻ വിദ്യാഭ്യാസരീതി കാരണമായിട്ടുണ്ട്. മെഡിക്കൽ പ്രവേശനത്തിനുള്ള പരീക്ഷയായ നീറ്റിന്റെ നിലവിലെ രീതി സംസ്ഥാനങ്ങളുടെയും ഗ്രാമീണ വിദ്യാർഥികളുടെയും താൽപര്യത്തിനു വിരുദ്ധമാണ്.

പലപ്പോഴും ജുഡീഷ്യറിയുടെ വിധികൾ നീതി നടപ്പാക്കുന്നതിനെക്കാൾ സർക്കാരിന്റെ താൽപര്യങ്ങൾ കണക്കിലെടുത്തുള്ളതാണ്. ബാബരി കേസിൽ കോടതി വിധി പറഞ്ഞു, നീതി നടപ്പാക്കിയില്ല. 370–ാം വകുപ്പ്, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കൽ, പൗരത്വ നിയമം, തിരഞ്ഞെടുപ്പ് കടപ്പത്രം തുടങ്ങിയ വിഷയങ്ങൾ 3 വർഷമായിട്ടും തീർപ്പാക്കിയിട്ടില്ലെന്നും പ്രമേയം വ്യക്തമാക്കുന്നു.