പ്രജ്ഞാ സിങ് താക്കൂറിന്റെ ആരോഗ്യനില വഷളായെന്ന് റിപോർട്ട്
ഒരു കണ്ണിലെ കാഴ്ച പൂർണമായും ഇല്ലാതായെന്നും രണ്ടാമത്തേതിന് 25 ശതമാനം മാത്രമേ കാഴ്ച ഉള്ളൂവെന്നും താക്കൂർ വീഡിയോയിൽ പറഞ്ഞു
ഭോപ്പാൽ: ബിജെപിയുടെ ലോക്സഭാ അംഗം പ്രജ്ഞാ സിങ് താക്കൂറിനെ കാണാനില്ലെന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി അവർ തന്നെ രംഗത്തെത്തി. ആരോഗ്യനില മോശമാണെന്ന് വിശദീകരിച്ച് അവർ തന്നെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു.
ഒരു കണ്ണിലെ കാഴ്ച പൂർണമായും ഇല്ലാതായെന്നും രണ്ടാമത്തേതിന് 25 ശതമാനം മാത്രമേ കാഴ്ച ഉള്ളൂവെന്നും താക്കൂർ വീഡിയോയിൽ പറഞ്ഞു. തലച്ചോറിന്റെയും റെറ്റിനയുടെയും ഭാഗങ്ങളിൽ വീക്കവും പഴുപ്പും ഉണ്ട്. കൂടുതൽ സംസാരിക്കുന്നതിൽ നിന്ന് ഡോക്ടർമാർ വിലക്കിയിരിക്കുകയാണെന്നും വീഡിയോയിൽ പറയുന്നു.
ഭോപ്പാല്‍ എംപി പ്രജ്ഞാ സിങ് താക്കൂറിനെ കാണാനില്ലെന്ന് പരിഹസിക്കുന്ന പോസ്റ്ററുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 1,500 ഓളം പേര്‍ കൊവിഡ് രോഗബാധിതരായ ഭോപ്പാലില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും അവരുടെ എംപിയെ എവിടെയും കാണാനില്ലെന്ന് പറയുന്ന പോസ്റ്ററുകളാണ് വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി കോണഗ്രസ് രംഗത്തെത്തിയിരുന്നു. ഇനി വോട്ട് ചെയ്യുന്നതിന് മുമ്പ് വോട്ടര്‍മാര്‍ ഒരുവട്ടം ചിന്തിക്കണം. ദുരിത കാലത്ത് ജനങ്ങളോടൊപ്പം നില്‍ക്കാന്‍ കഴിയാത്ത ജനപ്രതിനിധികളെ ഇനി ജനം തിരഞ്ഞെടുക്കരുതെന്നും മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമലേശ്വര്‍ പട്ടേല്‍ പറഞ്ഞിരുന്നു.
അതിനുപിന്നാലെ എംപിയുടെ അഭാവത്തെ ന്യായീകരിച്ച് കൊണ്ട് ബിജെപി വക്താവ് രാഹുല്‍ കോത്താരി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രജ്ഞാ സിങ് താക്കൂര്‍ ഇപ്പോള്‍ കണ്ണിനും കാന്‍സറിനും എയിംസില്‍ ചികിൽസ തേടുകയാണെന്നായിരുന്നു വിശദീകരണം. അതേസമയം താക്കൂറിന്റെ തിരോധാനത്തെക്കുറിച്ച് പോസ്റ്ററുകൾ പതിച്ചതിന് മധ്യപ്രദേശ് പോലിസ് അജ്ഞാതർക്കെതിരേ കേസെടുത്തിരുന്നു.