ബിജെപി കള്ളപ്പണ കവർച്ച: ധര്‍മ്മരാജന് പണം നല്‍കിയത് യുവമോര്‍ച്ച നേതാവ്; അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്ക്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള നേതാവാണ് സുനില്‍ നായിക്. കെ സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായ കാലഘട്ടത്തില്‍ സംസ്ഥാന ട്രഷററായിരുന്നു സുനില്‍ നായിക്.

Update: 2021-04-29 12:07 GMT

തൃശൂർ: ബിജെപി കുഴല്‍പ്പണ കവര്‍ച്ചാകേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസിലെ പരാതിക്കാനും വാഹന ഉടമയുമായ ധര്‍മ്മരാജന് പണം കൈമാറിയത് യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കാണെന്ന് വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലില്‍ സുനില്‍ തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. അതേസമയം ബിസിനസ് ആവശ്യത്തിനുള്ള പണമാണിതെന്നാണ് അവകാശപ്പെടുന്നത്. ധര്‍മ്മരാജന്‍ തന്റെ വര്‍ഷങ്ങളായുള്ള ബിസിനസ് പങ്കാളിയാണെന്നും ഇതിലും വലിയ പണമിടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും സുനില്‍ നായിക് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള നേതാവാണ് സുനില്‍ നായിക്. കെ സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായ കാലഘട്ടത്തില്‍ സംസ്ഥാന ട്രഷററായിരുന്നു സുനില്‍ നായിക്. ഇതോടെ കുഴല്‍പണക്കേസ് അന്വേഷണം സംസ്ഥാന ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിലേക്ക് നീങ്ങുകയാണ്.


ധര്‍മ്മരാജന്റെ ആര്‍എസ്എസ് ബന്ധം നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും ചെറുപ്പം മുതല്‍ ശാഖയില്‍ പോയ ആളാണെന്നുംഅദ്ദേഹം തന്നെ തുറന്ന് സമ്മതിക്കുകയുമുണ്ടായി. കേസുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ആവര്‍ത്തിക്കുന്നതിനെടെയാണ് വെളിപ്പെടുത്തല്‍.

ധര്‍മ്മരാജന്‍ ആര്‍എസ്എസ് അംഗമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്നായിരുന്നു തൃശൂര്‍ റൂറല്‍ എസ്പി അറിയിച്ചത്. അതേസമയം എവിടെ നിന്നാണ് പണം ലഭിച്ചതെന്നോ പിടിച്ചെടുത്തതിനേക്കാള്‍ കൂടുതല്‍ പണം ഉണ്ടായിരുന്നോയെന്നും പോലിസ് അന്വേഷിച്ചു വരികയാണ്. പിടിച്ചെടുത്തതിനേക്കാള്‍ കൂടുതല്‍ പണമുണ്ടാവാന്‍ സാധ്യതയുണ്ട്. കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ട്. 23 ലക്ഷവും ഇന്നലെ ഒരു 30000 രൂപയും പോലിസ് കണ്ടെടുത്തിട്ടുണ്ടെന്നും എസ്പി പറഞ്ഞിരുന്നു.


ഏപ്രില്‍ മൂന്നിനായിരുന്നു കൊടകരയില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് കാണിച്ച് കോഴിക്കോട് സ്വദേശി ധര്‍മ്മജന്‍ കൊടകര പോലിസില്‍ പരാതി നല്‍കിയത്. വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു പരാതി. എന്നാല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളമാണ് കവര്‍ന്നതെന്ന് കണ്ടെത്തി.

സംഭവത്തില്‍ 10 പ്രതികളെ പോലിസ് തിരിച്ചറിഞ്ഞു. പ്രതികള്‍ അഞ്ചു പേര്‍ തൃശ്ശൂര്‍ ജില്ലക്കാരും, മറ്റുള്ളവര്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരുമാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. കവര്‍ന്നുവെന്ന് ആരോപിക്കുന്ന ഈ കുഴല്‍പ്പണം ഏത് പാര്‍ട്ടിക്കു വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്തമായിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തിരഞ്ഞൈടുപ്പ് കമ്മീഷന് നല്‍കിയ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.