ബിജെപി കുഴല്‍പ്പണക്കേസ്; ഡിജിപിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ല എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി

Update: 2021-06-07 14:29 GMT

തിരുവനന്തപുരം: ബിജെപി കുഴല്‍പ്പണക്കേസില്‍ ഡിജിപിയോട് വിശദീകരണം തേടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ നടപടിയിലേക്ക് പോകുമെന്നാണ് സൂചന. തുക ഏതെങ്കിലും സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിലേക്കാണോ സംസ്ഥാനത്ത് എത്തിയത് എന്ന വിശദാംശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തേടിയിരിക്കുന്നത്.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് 20 പ്രതികളെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. 96 സാക്ഷികളുടെ മൊഴി രേഖപെടുത്തി. ഇഡി ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ല എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

അതേസമയം കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട്‌ പൂട്ടിയെങ്കിലും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അക്കൗണ്ടിലേക്കെത്തിയത്‌ കോടികളാണെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ് തന്നെ രം​ഗത്തെത്തി. ‌നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി കേന്ദ്രനേതൃത്വം നല്‍കിയ ഫണ്ട് സുരേന്ദ്രന്‍ തട്ടിയെടുത്തെന്നാണ് സി ജയകൃഷ്ണൻ പരസ്യമായി പ്രതികരിച്ചത്.

എന്നാൽ കുഴൽപ്പണ കേസ് പാർട്ടിയേയും നേതാക്കളേയും ഒരുപോലെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ പാർട്ടി നിലപാട് വിശദീകരിക്കാൻ സാമൂഹിക മാധ്യമമായ ക്ലബ് ഹൗസിൽ കൊടകരയിലെ ബിജെപി വേട്ടയെന്ന വിഷയത്തിൽ യുവമോർച്ച ഇന്ന് രാത്രി ഒമ്പത് മണിയ്ക്ക് ചർ‌ച്ച സംഘടിപ്പിക്കുന്നുണ്ട്.