യുപിയിൽ 1.16 കോടി മുടക്കി നിർമിച്ച റോഡ് തേങ്ങയുടച്ചപ്പോൾ പൊളിഞ്ഞു
തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം ചെയ്യാനാണ് ശ്രമം നടത്തിയത്. എന്നാൽ, തേങ്ങ പൊട്ടിയില്ല, പകരം റോഡ് പൊളിയുന്നതാണ് കണ്ടതെന്ന് സുചി പറഞ്ഞു
ലഖ്നോ: തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിനിടെ റോഡ് പൊളിഞ്ഞു. ഉത്തർപ്രദേശിലെ ബിജ്നോർ സദർ മണ്ഡലത്തിലാണ് സംഭവം. ബിജെപി എംഎൽഎ സുചി മൗസം ചൗധരിയാണ് തേങ്ങയുടച്ച് റോഡ് ഉഘ്ടനം ചെയ്യാൻ ശ്രമം നടത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
1.16 കോടി രൂപ മുടക്കി ജലവിഭവ വകുപ്പ് നിർമിച്ച റോഡാണ് തേങ്ങയുടച്ചപ്പോൾ പൊളിഞ്ഞിളകിയത്. തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം ചെയ്യാനാണ് ശ്രമം നടത്തിയത്. എന്നാൽ, തേങ്ങ പൊട്ടിയില്ല, പകരം റോഡ് പൊളിയുന്നതാണ് കണ്ടതെന്ന് സുചി പറഞ്ഞു. റോഡ് നിർമ്മാണത്തിൽ പ്രവർത്തിച്ചവർക്കെതിരേ കർശന നടപടി സ്വീകരിക്കും. റോഡ് നിർമാണത്തിൽ അപാകതകൾ സംഭവിച്ചുവെന്ന് പ്രാഥമിക പരിശോധനയിൽ മനസിലായി. നിലവാരമില്ലാത്ത തരത്തിലാണ് റോഡ് പണിതത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട വിഷയം ജില്ലാ മജിസ്ട്രേറ്റുമായി സംസാരിച്ചു. പരാതിയിൽ അന്വേഷണം നടത്താൻ ജില്ലാ മജിസ്ട്രേറ്റ് മൂന്നംഗ സംഘത്തെ നിയോഗിച്ചുവെന്നും എംഎൽഎ പറഞ്ഞു.
This 7 km road in west UP's Bijnor took 1.16 crores to renovate but when @BJP4UP MLA Suchi Chaudhary tried a coconut cracking ritual to formally inaugurate it , its the road that cracked open, she says …. pic.twitter.com/fvtaEEsNWf
— Alok Pandey (@alok_pandey) December 3, 2021
റോഡ് തേങ്ങയുടച്ച് ഉദ്ഘാടനം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെ റോഡ് നിർമ്മാണത്തിൻ്റെ അപകാതകൾ വ്യക്തമാക്കുന്നതിനായി ടാർ ഇളക്കി പരിശോധിക്കുകയും ചെയ്തു. മൂന്ന് മണിക്കൂർ പരിശോധനകൾക്കായി എംഎൽഎ മാറ്റിവെക്കുകയും സ്ഥലത്ത് തുടരുകയും ചെയ്തു.
…. The MLA says she waited on the spot for three hours for a team of officers to arrive and take samples of the road to investigate. She has promised tough action against those responsible pic.twitter.com/zwDiioqIXu
— Alok Pandey (@alok_pandey) December 3, 2021
എന്നാൽ റോഡ് നിർമാണത്തിൽ അപാകതകൾ ഉണ്ടായിട്ടില്ലെന്ന് ബിജ്നോറിലെ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വികാസ് അഗർവാൾ പറഞ്ഞു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് പുറത്തുവരുന്നത്. നിലവിലെ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ജലവിഭവ വകുപ്പ് 1.16 കോടി ചെലവഴിച്ച് നിർമ്മിച്ച റോഡിൻ്റെ നീളം 7.5 കിലോമീറ്ററാണ്.

