ക്രൈസ്തവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചു; ബിജെപി എംഎല്‍എയെ ക്ഷേത്ര ട്രസ്റ്റില്‍ നിന്ന് ഒഴിവാക്കി
ക്രൈസ്തവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതാണ് എംഎല്‍എയെ ട്രസ്റ്റില്‍ നിന്ന് പുറത്താക്കാനുള്ള കാരണമെന്ന് മറ്റൊരു ട്രസ്റ്റ് അംഗമായ കിഷോര്‍ ഗാവിത് മാധ്യമങ്ങളോട് പറഞ്ഞു.
അഹമ്മദാബാദ്: ഗുജറാത്തിലെ ഡാംഗ്‌സില്‍നിന്നുള്ള ബിജെപി എംഎല്‍എ വിജയ് പട്ടേലിനെ ശബരിധാം ക്ഷേത്ര ട്രസ്റ്റില്‍നിന്ന് പുറത്താക്കി. അദ്ദേഹത്തെ പുറത്താക്കാനുള്ള കാരണം ഔദ്യോഗിക വാര്‍ത്ത കുറിപ്പില്‍ ട്രസ്റ്റ് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ക്രൈസ്തവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതാണ് എംഎല്‍എയെ ട്രസ്റ്റില്‍ നിന്ന് പുറത്താക്കാനുള്ള കാരണമെന്ന് മറ്റൊരു ട്രസ്റ്റ് അംഗമായ കിഷോര്‍ ഗാവിത് മാധ്യമങ്ങളോട് പറഞ്ഞു.
'ജൂണ്‍ ആറിന് ക്രൈസ്തവ വിശ്വാസികളായവരെയും കൊണ്ട് പട്ടേല്‍ ക്ഷേത്രത്തിനകത്തേക്ക് കടന്നു. ഇത് ക്ഷേത്ര ട്രസ്റ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. അത് കൊണ്ടാണ് അദ്ദേഹത്തിനെതിരേ നടപടി സ്വീകരിച്ചത്. മുന്‍ പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായ ഗണ്‍പത്സിങ് വാസവയും പട്ടേലിനൊപ്പമുണ്ടായിരുന്നു. ഇവരോടൊപ്പം മൂന്നോ നാലോ ക്രൈസ്തവവരും ക്ഷേത്രത്തിന്റെ ഗര്‍ഭ് ദ്വാരം വരെ കടന്നു', കിഷോര്‍ ഗാവിത് പറഞ്ഞു.
ഈ ക്ഷേത്രം നിര്‍മ്മിക്കാനുള്ള കാരണം തന്നെ ഗോത്ര വിഭാഗക്കാര്‍ ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണെന്ന് ഗാവിത് കൂട്ടിച്ചേര്‍ത്തു. 2004 ലാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടത്. എന്നാൽ ആരോപണത്തില്‍ ഒരു വസ്തുതയുമില്ലെന്ന് വിജയ് പട്ടേല്‍ എംഎല്‍എ പറഞ്ഞു.