ബിജെപി സര്‍ക്കാരിന്റേത് ദുര്‍ഭരണം; തല മുണ്ഡനം ചെയ്ത് പാര്‍ട്ടി വിട്ട് എംഎല്‍എ

സംസ്ഥാന സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തികള്‍ക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താന്‍ തലമുണ്ഡനം ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Update: 2021-10-06 05:12 GMT

അഗര്‍ത്തല: ത്രിപുരയിലെ മുതിര്‍ന്ന ബിജെപി നേതാവും സുര്‍മ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ആശിഷ് ദാസ് തൃണമൂല്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ആശിഷ്, തല മുണ്ഡനം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തികള്‍ക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താന്‍ തലമുണ്ഡനം ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ ആശിഷ് യജ്ഞവും നടത്തി. ഈ ക്ഷേത്രത്തിന് അടുത്താണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീട്.

ബിജെപി ത്രിപുരയില്‍ രാഷ്ട്രീയ അരാജകത്വവും കലാപവും വളര്‍ത്തുകയാണെന്ന് ആശിഷ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നും അതിനാല്‍ താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായും അദ്ദേഹം കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

നേരത്തെ മമതാ ബാനര്‍ജിയെ പുകഴ്ത്തി ആശിഷ് രംഗത്തെത്തിയിരുന്നു. മമത പ്രധാനമന്ത്രി പദത്തിന് യോഗ്യയാണെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ അതിരൂക്ഷ വിമര്‍ശകന്‍ കൂടിയായിരുന്നു ആശിഷ്. ഇദ്ദേഹം ഉടന്‍തന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.