ഗുര്‍മീത് റാം റഹീം സിങിനു പരോളനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മന്ത്രിമാര്‍

Update: 2019-06-25 12:01 GMT

സിര്‍സ: കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ആള്‍ദൈവം റാം റഹീം സിങിനു പരോളനുവദിക്കണമെന്നാവശ്യപ്പെട്ടു ഹരിയാനാ മന്ത്രിമാര്‍. ആരോഗ്യ മന്ത്രി അനില്‍ വിജ്, ജയില്‍ മന്ത്രി കെഎല്‍ പന്‍വാര്‍ തുടങ്ങിയവരാണ് ഗുര്‍മീതിനെ പിന്തുണച്ചു രംഗത്തെത്തിയത്.

വിവിധ ബലാല്‍ംഗ കേസുകളിലും മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും റോതകിലെ ജയിലില്‍ തടവിലാണ് ഗുര്‍മീത് റാം റഹീം സിങ്. സിബിഐ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.

തന്റെ കൃഷി സ്ഥലത്തു കൃഷി ഇറക്കാന്‍ പരോള്‍ അനുവദിക്കണമെന്ന് ഗുര്‍മീത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 42 ദിവസത്തെ പരോളാണ് ഗുര്‍മീത് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയില്‍ സുപ്രണ്ട് ജൂണ്‍ 18ന് ജില്ലാ ഭരണകൂടത്തിന് കത്തു നല്‍കുകയും ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാരുടെ പ്രസ്താവന.

ജയിലിലെ നല്ല പെരുമാറ്റം പരിഗണിച്ചു ഗുര്‍മീതിനു പരോള്‍ അനുവദിക്കണമെന്നു അനില്‍ വിജ് പറഞ്ഞു.

എല്ലാ കുറ്റവാളികള്‍ക്കും ഒരു വര്‍ഷത്തിനു ശേഷം പരോളിനു അര്‍ഹതയുണ്ടെന്നായിരുന്നു ജയില്‍ മന്ത്രി കെഎല്‍ പന്‍വാറിന്റെ പ്രസ്താവന. വിഷയത്തില്‍ റിപോര്‍ട്ടു തേടിയിട്ടുണ്ട്. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും പന്‍വാര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ നേട്ടമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ ഗുര്‍മീതിനെ മോചിപ്പിക്കാന്‍ സര്‍ക്കാരിനു കഴിയുമായിരുന്നുവെന്നും പന്‍വാര്‍ പറഞ്ഞു.

ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാല്‍സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവാണ് ഗുര്‍മീതിന് വിധിച്ചത്. കൂടാതെ മാധ്യമപ്രവര്‍ത്തകന്‍ രാംചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവും കോടതി വിധിച്ചിരുന്നു.

ദേര സച്ചാ സൗദ തലവനായ റാം റഹീം സിങ് തന്റെ ആശ്രമത്തിലെ അന്തേവാസികളായ സന്യാസിനിമാരെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതുടര്‍ന്നാണ് രാംചന്ദ്ര ഛത്രപതി കൊല്ലപ്പെട്ടത്. 2002ലാണ് ഹരിയാനയിലെ 'പുരാ സച്ച്' പത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാംചന്ദ്ര ഛത്രപതി കൊലപ്പെട്ടത്. റാം റഹീം സിങിനെതിരേ കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. കുല്‍ദീപ് സിങ്, നിര്‍മല്‍ സിങ്, കൃഷ്ണന്‍ ലാല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. 

Tags:    

Similar News