ഗുജറാത്തില്‍ മുസ്‌ലിം വളണ്ടിയര്‍മാരെ ശ്മശാനത്തില്‍ പ്രവേശിപ്പിക്കരുതെന്ന് ബിജെപി നേതാക്കള്‍

ശ്മശാനങ്ങളിലേക്ക് ചാണക വറളി വിതരണം ചെയ്യുന്നതും മുസ്‌ലിം കരാറുകാരനാണ്. സംസ്‌കരിക്കുന്ന ഓരോ മൃതദേഹത്തിനും 600 ഓളം ചാണക വറളി ആവശ്യമാണ്. മറ്റു കരാറുകാര്‍ ഇതിന് തയ്യാറായിട്ടില്ല.

Update: 2021-04-19 09:46 GMT

വഡോദര: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ച പുതിയ വിവാദവുമായി ഗുജറാത്തിലെ ബിജെപി നേതാക്കള്‍. കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് മരണനിരക്കും ക്രമാതീതമായി ഉയരുന്ന സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മുസ്‌ലിം വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയാണ് ഒരു കൂട്ടം ബിജെപി നേതാക്കള്‍ പരാതിയുമായെത്തിയത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് ഒരു ബിജെപി നേതാവിന്റെ ശവസംസ്‌കാര ചടങ്ങിനുവേണ്ടി എത്തിയപ്പോഴായിരുന്നു ബിജെപി സിറ്റി യൂനിറ്റ് പ്രസിഡന്റ് ഡോ. വിജയ് ഷാ ഉള്‍പ്പടെയുള്ളവര്‍ മുസ്‌ലിം വളണ്ടിയര്‍മാരെ ശ്മശാനത്തില്‍ കണ്ടത്. ആ സമയം ശ്മശാനത്തില്‍ ചിതയൊരുക്കുകയായിരുന്നു യുവാവ് റമദാന്‍ മാസവും വെള്ളിയാഴ്ച ദിവസവുമായതിനാല്‍ സന്നദ്ധപ്രവര്‍ത്തകന്‍ തലപ്പാവും ധരിച്ചിരുന്നു.

തുടര്‍ന്ന് മുസ്‌ലിംകള്‍ക്ക് ശ്മശാനത്തില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കരുതെന്നാവശ്യപ്പെട്ട് വഡോദര മുനിസിപ്പല്‍ കമ്മീഷന് (വിഎംസി) നേതാക്കള്‍ പരാതി നല്‍കിയെങ്കിലും ഈ മഹാമാരിക്കാലത്ത് സഹോദര സമുദായങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നായിരുന്നു വിഎംസിയുടെ പ്രതികരണം. ഹിന്ദുക്കളുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഹിന്ദുക്കളായിരിക്കണമെന്നാണ് ഞങ്ങളുടെ താത്പര്യമെന്നും ഇക്കാര്യങ്ങള്‍ തങ്ങള്‍ വിഎംഎസിയെ അറിയിച്ചിട്ടുണ്ടെന്നും വിജയ് ഷാ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നാല്‍ കൊവിഡിന്റെ ആദ്യഘട്ടം മുതല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് സന്നദ്ധപ്രവര്‍ത്തകരന്നും കഴിഞ്ഞ വര്‍ഷം മുസ്‌ലിം സഹോദരന്മാര്‍ ഈ ശ്മശാനത്തില്‍ സംസ്‌കരിച്ചത് ആയിരത്തോളം മൃതദേഹങ്ങളാണെന്നും അന്നൊന്നും ആരും അവരെ ചോദ്യം ചെയ്തിട്ടില്ലെന്നുമായിരുന്നു ശ്മശാനത്തിന്റെ ചുമതലക്കാരന്റെ പ്രതികരണം.

വിഎംസി ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്, ശ്മശാനങ്ങളിലേക്ക് ചാണക വറളി വിതരണം ചെയ്യുന്നതും മുസ്‌ലിം കരാറുകാരനാണ്. സംസ്‌കരിക്കുന്ന ഓരോ മൃതദേഹത്തിനും 600 ഓളം ചാണക വറളി ആവശ്യമാണ്. മറ്റു കരാറുകാര്‍ ഇതിന് തയ്യാറായിട്ടില്ല. ശവസംസ്‌കാരത്തിന് 550 രൂപയാണ് ശമ്പളം നല്‍കുന്നത്, അദ്ദേഹം അത് സ്വമേധയാ ചെയ്യുന്നുവെന്നും വഡോദര ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.