ഓക്സിജൻ ഫ്ലോ മീറ്റർ കരിഞ്ചയിൽ വിറ്റു; ബിജെപി നേതാവ് അറസ്റ്റിൽ
ഓക്‌സിജൻ ഫ്ലോ മീറ്ററുകൾ 4000 രൂപ വരെ അധിക വിലക്ക് വിറ്റതിന് ബിജെപി നേതാവിനെ രത്‌ലാമിൽ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു.
രത്‌ലം: മധ്യപ്രദേശിലെ രത്ലം ജില്ലയിൽ ഓക്‌സിജൻ ഫ്ലോ മീറ്റർ കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. മഹേശ്വരി മെഡിക്കൽ ഏജൻസി മാനേജറും ബിജെപി നേതാവുമായ രാജേഷ് മഹേശ്വരിയെ മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു.
ഓക്‌സിജൻ ഫ്ലോ മീറ്ററുകൾ 4000 രൂപ വരെ അധിക വിലക്ക് വിറ്റതിന് ബിജെപി നേതാവിനെ രത്‌ലാമിൽ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. മഹേശ്വരി മെഡിക്കൽ ഏജൻസി മാനേജർ രാജേഷ് മഹേശ്വരി ഓക്സിജൻ ഫ്ലോ മീറ്ററിന്റെ കരിഞ്ചന്ത നടത്തുന്നുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. വിപണിയിൽ ഈ ഓക്സിജൻ ഫ്ലോ മീറ്ററിന്റെ വില 600 മുതൽ 700 രൂപ വരെയാണ്, പക്ഷേ അദ്ദേഹം അത് 4000 രൂപയ്ക്ക് വിൽക്കുന്നുവെന്ന് എസ്എച്ച്ഒ അയ്യൂബ് ഖാൻ പറഞ്ഞു.
മെഡിക്കൽ ഉപകരണങ്ങളുടെ കരിഞ്ചന്തയെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പോലിസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം ഉപഭോക്താക്കളെന്ന നിലയിൽ പ്രതിയിൽ നിന്ന് ഓക്സിജൻ ഫ്ലോ മീറ്റർ വാങ്ങാൻ സമീപിക്കുകയായിരുന്നു. എന്നിരുന്നാലും, വളരെ കുറച്ച് സ്റ്റോക്ക് മാത്രമേ ഉള്ളൂവെന്നും 4000 രൂപയ്ക്ക് കരാർ ഉറപ്പിക്കുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു. ഇയാളുടെ കട പോലിസ് സീൽ ചെയ്യുകയും ഏഴ് ഓക്സിജൻ ഫ്ലോ മീറ്ററുകൾ കണ്ടെടുക്കുകയും ചെയ്തു.