നേതാക്കളുടെ തമ്മിലടി, ഇന്ധനവില; പതിനായിരത്തിന് മുകളില്‍ പ്രവര്‍ത്തകര്‍ ബിജെപി വിട്ടു: പി പി മുകുന്ദൻ
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം, ഫലം എന്നിവ പരിശോധിച്ചാല്‍ സുരേന്ദ്രന്‍ ഇതിനോടകം സ്വയം മാറി നില്‍ക്കേണ്ടതാണ്. കൊടകര കേസ്, സ്ഥാനാര്‍ഥിക്ക് പണം വാഗ്ദാനം ചെയ്ത സംഭവം തുടങ്ങിയവയൊക്കെ പ്രവര്‍ത്തകരുടെ വിശ്വാസ്യത ഇല്ലാതാക്കിയിട്ടുണ്ട്.
കോഴിക്കോട്: കേരളത്തില്‍ ബിജെപി നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും ഇതിന് നിരവധി കാരണങ്ങളുണ്ടെന്നും പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി പി മുകുന്ദന്‍. നേതാക്കളുടെ തമ്മിലടിയില്‍ പ്രവര്‍ത്തകര്‍ക്ക് മനംമടുത്ത് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ വളര്‍ത്തുന്നതിനും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പകരം നേതാക്കള്‍ തമ്മിലടിക്കുകയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഇതിനോടകം പതിനായിരത്തിന് മുകളില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുവെന്നാണ് ജില്ലകളില്‍ നിന്ന് ലഭിച്ച കണക്കെന്നും അദ്ദേഹം പറഞ്ഞു.
കെ സുരേന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നല്ല താന്‍ പറഞ്ഞത്. അങ്ങനെ മാറ്റുന്നതിന് വേണ്ടി കാത്തിരിക്കേണ്ട കാര്യം ഇല്ല. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം, ഫലം എന്നിവ പരിശോധിച്ചാല്‍ സുരേന്ദ്രന്‍ ഇതിനോടകം സ്വയം മാറി നില്‍ക്കേണ്ടതാണ്. കൊടകര കേസ്, സ്ഥാനാര്‍ഥിക്ക് പണം വാഗ്ദാനം ചെയ്ത സംഭവം തുടങ്ങിയവയൊക്കെ പ്രവര്‍ത്തകരുടെ വിശ്വാസ്യത ഇല്ലാതാക്കിയിട്ടുണ്ട്. വിശ്വാസ്യത നഷ്ടപ്പെടുന്നത് നേതാവിനും പാര്‍ട്ടിക്കും വലിയ ക്ഷീണമുണ്ടാക്കും. ഇത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും മുകുന്ദന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിട്ടുനില്‍ക്കുന്നത് എന്ത് സന്ദേശമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ഒരു പാര്‍ട്ടിയില്‍ ഐക്യവും കെട്ടുറപ്പുമില്ലെന്ന് തോന്നിയാല്‍ സാധാരണക്കാരായ പ്രവര്‍ത്തകര്‍ അവിടെ നിന്ന് വിട്ടുപോകും. എന്തുകൊണ്ടാണ് കേന്ദ്ര നേതൃത്വം ഈ വിഷയങ്ങള്‍ മുന്നിലുണ്ടായിരുന്നിട്ടും ഒരു നടപടി സ്വീകരിക്കാത്തതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനേയും അദ്ദേഹം വിമര്‍ശിച്ചു. മുരളീധരന്‍ കേന്ദ്ര മന്ത്രിയായതുകൊണ്ട് കേരളത്തിന് എന്ത് ഗുണം എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്ത് ഉത്തരമാണ് പറയാന്‍ കഴിയുക. കേരളത്തിലെ ജനങ്ങള്‍ക്കെന്നല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുരളീധരനെ കൊണ്ട് ഒരു ഗുണവുമില്ല. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കഴിയുകയും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത നിരവധി പ്രവര്‍ത്തകരുടെ കുടുംബങ്ങളുണ്ട്. അവര്‍ക്ക് വേണ്ടി പോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ല അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അവരുടെ ജീവിത ചെലവിനെ കുത്തനെ ഉയര്‍ത്തുന്ന തീരുമാനമാണ് ഇന്ധന വില ദിവസവും കൂട്ടുന്നത്. ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നുവെന്ന് മനസ്സിലാക്കാന്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നോക്കിയാല്‍ മതിയെന്നും മുകുന്ദന്‍ പറയുന്നു.
