ബിജെപി കുഴല്‍പ്പണ കേസ്; ബിജെപി മധ്യമേഖല സംഘടനാ സെക്രട്ടറി എല്‍ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും
അതേസമയം കേസില്‍ ബിജെപിയുടെ ഒരു ഉന്നത നേതാവിനു പങ്കുണ്ടെന്ന് പോലിസ് സംശയിക്കുന്നു. കവര്‍ച്ച നടക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ ഇദ്ദേഹം പലതവണ ഫോണില്‍ കേസിലുള്‍പ്പെട്ടവരെ ബന്ധപ്പെട്ടിരുന്നു.
തൃശൂർ: കുഴല്‍പണ കേസില്‍ ബിജെപി മധ്യ മേഖല സംഘടനാ സെക്രട്ടറി എല്‍ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും. പണം കൊണ്ടു വന്ന ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തക്ക് കൈമാറാനാണ് പണം കൊണ്ടുപോയതെന്ന് ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയുടെ ചുമതലയുണ്ടായിരുന്ന സംഘടനാ സെക്രട്ടറിയായിരുന്നു എല്‍ പത്മകുമാര്‍. ആർഎസ്എസ് മുൻ വിഭാഗ് കാര്യവാഹക് കൂടിയായിരുന്ന പത്മകുമാർ ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ്. കുഴല്‍പ്പണം കൊണ്ടുപോയത് ആലപ്പുഴ ബിജെപി നേതാക്കള്‍ക്ക് നല്‍കാനാണെന്ന് പോലിസ് കണ്ടെത്തല്‍. നേരത്തെ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരേ ആരോപണമുയര്‍ന്നതിനാല്‍ മാത്രമാണ് പാര്‍ട്ടി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയതെന്ന് അനീഷ് കുമാര്‍ പറയുന്നു. ധര്‍മ്മരാജന്‍ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യാന്‍ എത്തിയതിനാല്‍ മാത്രമാണ് അയാള്‍ക്ക് മുറി എടുത്ത് നല്‍കിയത്. ബിജെപി നേതാക്കളാണ് കേസില്‍ ഉള്‍പ്പെട്ടതെങ്കില്‍ എന്തുകൊണ്ട് നേതാക്കളെ ആരെയും അറസ്റ്റ് ചെയ്തില്ല എന്നും അനീഷ് കുമാര്‍ ചോദിച്ചു.
അതേസമയം കേസില്‍ ബിജെപിയുടെ ഒരു ഉന്നത നേതാവിനു പങ്കുണ്ടെന്ന് പോലിസ് സംശയിക്കുന്നു. കവര്‍ച്ച നടക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ ഇദ്ദേഹം പലതവണ ഫോണില്‍ കേസിലുള്‍പ്പെട്ടവരെ ബന്ധപ്പെട്ടിരുന്നു. നിലവില്‍ പോലിസിന്റെ പട്ടികയിലുള്ള നേതാക്കളുടെയെല്ലാം മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക.
അറസ്റ്റിലായ പ്രതികള്‍ തൃശൂരിലെ ബിജെപി ഓഫീസില്‍ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രതികളായ രഞ്ജിത്തും ദീപക്കും തൃശൂരിലെ ബിജെപി ഓഫീസിലെത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യം സ്ഥിരീകരിക്കാനായി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇന്നലെ അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷിനോട് ഇക്കാര്യം ചോദിച്ചറിഞ്ഞു.
