അസമില്‍ ബിജെപിയിൽ പൊട്ടിത്തെറി; മുന്‍ ഡെപ്യൂട്ടി സ്പീക്കറടക്കം പതിനഞ്ച് നേതാക്കൾ വിമത സ്ഥാനാർത്ഥികൾ

സ്വതന്ത്രരായി മത്സരിക്കുന്ന മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്.

Update: 2021-03-19 17:34 GMT

ഗുവാഹത്തി: അസമിൽ ബിജെപിയിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുൻ ഡെപ്യൂട്ടി സ്പീക്കറടക്കം പതിനഞ്ച് നേതാക്കൾ വിമതരായി മൽസരിക്കുന്നു. എന്നാൽ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ ഇവരെ ആറ് വർഷത്തേക്ക് ബിജെപിയിൽ നിന്ന് പുറത്താക്കിയതായി അസം ബിജെപി അറിയിച്ചു.

സ്വതന്ത്രരായി മത്സരിക്കുന്ന മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. ദിലീപ് കുമാര്‍ പോള്‍ സില്‍ച്ചര്‍ മണ്ഡലത്തില്‍ നിന്നാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. അദ്ദേഹത്തിന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു.

അച്ചടക്കനടപടി ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് പാർട്ടി അസം ചീഫ് രഞ്ജിത് കുമാർ ദാസ് അംഗീകരിച്ചതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രാജ്ദീപ് റോയ് പറഞ്ഞു. സംസ്ഥാനത്തെ 126 സീറ്റില്‍ ബിജെപി 92 സീറ്റിലാണ് മൽസരിക്കുന്നത്. മറ്റുള്ള സീറ്റുകളില്‍ അസം ഗണ പരിഷത്തും യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലുമാണ് മൽസരിക്കുന്നത്.