ഹിന്ദുദേവസ്ഥാനത്ത് കുരിശ് സ്ഥാപിച്ചെന്ന് ബിജെപി നേതാവിന്റെ വ്യാജപ്രചാരണം

Update: 2021-03-04 15:12 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ യെദ്‌ലപാഡുവിലെ ഹിന്ദുക്കളുടെ ദേവസ്ഥാനമായ കുന്നിന്‍ മുകളില്‍ അനധികൃതമായി ക്രിസ്ത്യന്‍ മതവിശ്വാസികള്‍ കുരിശ് സ്ഥാപിച്ചതായി ബിജെപി നേതാവിന്റെ വ്യാജപ്രചാരണം. ബിജെപി ദേശീയ സെക്രട്ടറിയും ആന്ധ്രാപ്രദേശ് കോ-ഇന്‍ചാര്‍ജുമായ സുനില്‍ ദിയോധര്‍ ആണ് വ്യാജപ്രചാരണം തുടങ്ങിയത്. കുരിശിന്റെ പിന്‍ഭാഗത്ത് ഹിന്ദു ദേവനായ നരസിംഹംന്റെ കൊത്തുപണി നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ 7,000ത്തിലേറെ പേരാണ് റീ ട്വീറ്റ് ചെയ്തത്.

   

    ദിയോധറിന്റെ ട്വീറ്റ് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപിയും യുവമോര്‍ച്ച നേതാവുമായ തേജസ്വി സൂര്യയും പങ്കുവച്ചിട്ടുണ്ട്. 'ഹിന്ദു ദേവസ്ഥാനങ്ങള്‍ ആസൂത്രിതമായി ലക്ഷ്യമിടുകയും തദ്ദേശീയ വിശ്വാസികള്‍ക്കെതിരേ ആക്രമണം കാണിക്കുന്നതിനായി അതേ സ്ഥലത്ത് തന്നെ പുതിയ ഘടനകള്‍ ഉയര്‍ത്തുകയും ചെയ്യുന്നതായും ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നുമാണ് തേജസ്വി സൂര്യ ആരോപിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് സോമു വീരരാജു, ജനറല്‍ സെക്രട്ടറി എസ് വിഷ്ണു വര്‍ധന്‍ റെഡ്ഡി തുടങ്ങിയ ബിജെപി നേതാക്കളും കുപ്രചാരണം ഏറ്റുപിടിച്ചിട്ടുണ്ട്. ഇതിനെല്ലാംപുറമെ ആര്‍എസ്എസ് ജിഹ്വയായ ഓര്‍ഗനൈസറിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    എന്നാല്‍ ഇത്തരമൊരു സംഭവമില്ലെന്നാണ് ആള്‍ട്ട് ന്യൂസ് കണ്ടെത്തിയിരിക്കുന്നത്. ഹിന്ദു ദേവസ്ഥാനം കൈേേയറിയിട്ടില്ലെന്നു കുന്ന് കൈയേിറയെന്നു പറഞ്ഞുള്ള അവകാശവാദത്തില്‍ യാതൊരു സത്യവുമില്ലെന്നുംനരസരോപേട്ട് സബ് കലക്ടര്‍ ശ്രീവാസ് നൂപൂര്‍ പറഞ്ഞു. 'ഒരു കുന്നിന്‍ മുകളിലാണ് കുരിശ് സ്ഥാപിച്ചിരിക്കുന്നത്. മേരി മാതയുടെ ക്ഷേത്രം കുറഞ്ഞത് 30 വര്‍ഷമെങ്കിലും പഴക്കമുള്ളതാണ്. അരകിലോമീറ്റര്‍ അകലെയുള്ള ആ കുന്നിനോട് ചേര്‍ന്നാണ് നര്‍ഷിമ പ്രഭു (ഹിന്ദു ദൈവമായ വിഷ്ണുവിന്റെ അവതാരം) ആരാധനാലയം. അവിടെ കൈയേറ്റങ്ങളൊന്നും നടന്നിട്ടില്ലെന്നു യെഡ്ദപ്പാഡ് പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ ശ്രീഹരി ആള്‍ട്ട് ന്യൂസിനോട് പറഞ്ഞു.

    

സത്യാവസ്ഥ വ്യക്തമാക്കുന്ന വീഡിയോയും ഗുണ്ടൂര്‍ റൂറല്‍ ജില്ലാ പോലിസ് ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സീത മാതയുടെ കാല്‍പ്പാടുകളും നരസിംഹ ദേവന്റെ കൊത്തുപണികളും നിലനിന്നിരുന്നിടത്താണ് കുരിശ് സ്ഥാപിച്ചതെന്ന ആരോപണം ശരിയല്ലെന്നും ഗുണ്ടൂര്‍ ജില്ലാ കലക്ടര്‍ ട്വീറ്റ് ചെയ്തു. കുരിശ് സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ അനുമതി നല്‍കുന്നതിനുമുമ്പ് പള്ളി അധികൃതര്‍ പടി നിര്‍മിക്കാനും വലിയ കുരിശ് സ്ഥാപിക്കാനും തുടങ്ങി. പോലിസും റവന്യൂ അധികാരികളും അവിടെയെത്തി പണി നിര്‍ത്തിവച്ചതായും സബ് കലക്ടര്‍ നൂപൂര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഇവരെല്ലാം പ്രചാരണം വ്യാജമാണെന്നും അനധികൃതമായി കുരിശ് സ്ഥാപിച്ചെന്നുമുള്ള വാദം നിഷേധിക്കുകയാണ്.

BJP claims encroachment on holy Hindu site in Andhra, collector and police deny




Tags: