ബിജെപി കുഴൽപ്പണ കവർച്ച : കണ്ടെടുത്തത്‌ ഒരു കോടിയോളം, 
അന്വേഷണം നേതാക്കളിലേക്ക്‌

സംഭവവുമായി ബന്ധമുള്ള ജില്ലയിലെ രണ്ട് ബിജെപി നേതാക്കളേയും ചോദ്യം ചെയ്യും. പണം തട്ടിയെടുത്തതിൽ ഇവർക്ക് ബന്ധമുണ്ടെന്നാണ്‌ വിവരം. ഇതിൽ ഒരാൾ കവർച്ച നടന്ന്‌ മിനിറ്റുകൾക്കകം കൊടകരയിൽ എത്തിയിരുന്നു. മറ്റൊരു നേതാവാണ്‌ സംഘത്തിന്‌ തൃശൂരിൽ ലോഡ്‌ജിൽ മുറിയെടുത്ത്‌ നൽകിയത്‌.

Update: 2021-05-20 01:08 GMT

തൃശൂർ: കൊടകരയിലെ ബിജെപി കുഴൽപ്പണ കവർച്ചക്കേസിൽ പ്രതികളിൽനിന്ന്‌ കണ്ടെടുത്ത തുക‌ ഒരു കോടി രൂപയോളമായി. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച 12 ലക്ഷം രൂപ കൂടി കണ്ടെടുത്തു. പോലിസ് നടത്തിയ തിരച്ചിലിലാണ് മുഖ്യപ്രതി രഞ്ജിത്തിന്റെ തൃശൂർ പുല്ലൂറ്റിലെ വാടക വീട്ടിൽ നിന്ന് പണം കണ്ടെത്തിയത്.

രഞ്ജിത്തിന്റെ വെള്ളാങ്ങല്ലൂർ വെളിയനാട് വീട്ടിൽ പലയിടത്തായി ഒളിപ്പിച്ച 11.96 ലക്ഷം രൂപയാണ് ബുധനാഴ്‌ച കണ്ടെടുത്തത്. നേരത്തേ പലരിൽനിന്നായി 87.5ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇതോടെ ആകെ കണ്ടെത്തിയ തുക 99.46 ലക്ഷമായി.

മുഖ്യപ്രതികളായ രജ്ഞിത്തും മുഹമ്മദ് അലിയും തട്ടിയെടുത്ത പണം നിരവധി പേർക്ക് വീതം വെച്ചുവെന്ന് അന്വേഷണ സംഘം പറയുന്നു.. ഏകദേശം 25 പേരുടെ പക്കൽ പണം എത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.. കവ‍ർച്ച ചെയ്തത് 25 ലക്ഷമല്ല രണ്ടരക്കോടി രൂപയാണെന്ന് അന്വേഷണം സംഘം കണ്ടെത്തി. കൂടുതൽ പ്രതികളെ ചോദ്യം ചെയ്യുന്നതോടെ തുക വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.

തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ ചെലവഴിക്കാനായി കടത്തിക്കൊണ്ടുവന്ന കള്ളപ്പണം ദേശീയപാതയിൽ കൊടകരയിൽ വ്യാജ വാഹനാപകടം സൃഷ്‌ടിച്ച്‌ കവർന്നുവെന്നാണ്‌ കേസ്‌. ഡിഐജി എ അക്‌ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌. പുതിയ അന്വേഷകസംഘം പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യൽ പൂർത്തിയാക്കി.

കേസിൽ 19 പ്രതികൾ‌ അറസ്‌റ്റിലായി‌. അന്വേഷണം ശക്തമാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ വ്യാഴാഴ്‌ച മുതൽ ഒരാഴ്‌ച തൃശൂരിൽ ക്യാംപ് ചെയ്യും. സംഭവവുമായി ബന്ധമുള്ള ജില്ലയിലെ രണ്ട് ബിജെപി നേതാക്കളേയും ചോദ്യം ചെയ്യും. പണം തട്ടിയെടുത്തതിൽ ഇവർക്ക് ബന്ധമുണ്ടെന്നാണ്‌ വിവരം. ഇതിൽ ഒരാൾ കവർച്ച നടന്ന്‌ മിനിറ്റുകൾക്കകം കൊടകരയിൽ എത്തിയിരുന്നു. മറ്റൊരു നേതാവാണ്‌ സംഘത്തിന്‌ തൃശൂരിൽ ലോഡ്‌ജിൽ മുറിയെടുത്ത്‌ നൽകിയത്‌.

പണം കൊടുത്തുവിട്ട യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, പണം കൊണ്ടുവന്ന ആർഎസ്എസ് നേതാവ് ധർമരാജ്‌ എന്നിവരിൽ നിന്നും വീണ്ടും വിവരം ശേഖരിക്കും. 25 ലക്ഷം കവർന്നതായാണ്‌ ധർമരാജിന്റെ പരാതി. എന്നാൽ, പ്രതികളിൽ നിന്നുമാത്രം ഒരുകോടിയോളം രൂപ കണ്ടെടുത്തു. മൂന്നര കോടി രൂപയാണ്‌ കവർന്നതെന്ന്‌ പോലിസിന് വിവരം കിട്ടിയിട്ടുണ്ട്. പ്രതികൾക്കു‌ പുറമെ ബിജെപി നേതാക്കൾക്ക്‌ പണം പങ്കിട്ട്‌ നൽകിയതായാണ്‌ സൂചന.