ജനന-മരണ രജിസ്‌ട്രേഷന് ഇനി ആധാര്‍ ഹാജരാക്കേണ്ടെന്ന് നിര്‍ദേശം

ജനന-മരണ രജിസ്‌ട്രേഷനു വേണ്ടി ആധാര്‍ കാര്‍ഡ് നല്‍കുന്നത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതിനാലാണു നടപടി

Update: 2019-10-30 12:26 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ജനന-മരണ രജിസ്‌ട്രേഷന് അപേക്ഷിക്കുന്നവര്‍ ആധാര്‍കാര്‍ഡ് ഹാജരാക്കേണ്ടതില്ലെന്ന് തദ്ദേശ സ്ഥാപന രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം. മരണ രജിസ്‌ട്രേഷനു വണ്ടി വരുന്നവര്‍ മരിച്ചയാളുടെയും അപേക്ഷകന്റെയും ആധാര്‍ കാര്‍ഡ് തെളിവായി ഹാജരാക്കണമെന്ന നിബന്ധനയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയത്. ജനന-മരണ രജിസ്‌ട്രേഷനു വേണ്ടി ആധാര്‍ കാര്‍ഡ് നല്‍കുന്നത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതിനാലാണു നടപടി. മരിച്ചവരുടെ ആധാര്‍ കാര്‍ഡാണ് വ്യാപകമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്. മാത്രമല്ല, ജനന-മരണ രജിസ്‌ട്രേഷന്‍ ഡാറ്റാബേസില്‍ ആധാര്‍ കാര്‍ഡ് സൂക്ഷിക്കാനോ രേഖയായി പ്രിന്റ് ചെയ്‌തെടുക്കാനോ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    എന്നാല്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തിലല്ലാതെ ജനന-മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തിരിച്ചറിയില്‍ രേഖയായി ആധാര്‍ കാര്‍ഡ് നല്‍കാന്‍ അപേക്ഷകന് അനുമതിയുണ്ട്. ഇത്തരത്തില്‍ ഹാജരാക്കുന്ന ആധാര്‍ കാര്‍ഡിന്റെ ആദ്യ എട്ട് അക്കങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കറുത്ത മഷി കൊണ്ട് മറച്ച് രേഖയായി നല്‍കണം. ആവശ്യമെങ്കില്‍ ആധാര്‍ കാര്‍ഡ് നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം സൂക്ഷിക്കുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യാനും രജിസ്ട്രാര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.




Tags: