പക്ഷിപ്പനി: മലപ്പുറത്ത് ചത്ത മൂന്ന് പക്ഷികളുടെ സാംപിള്‍ പരിശോധിക്കും

കാക്കകള്‍ വഴിയരികില്‍ ചത്ത നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് കിട്ടിയതിനെത്തുടര്‍ന്ന് ഇവ വിശദപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍ ഡോ. എ സജീവ് കുമാര്‍ വ്യക്തമാക്കി.

Update: 2020-03-08 00:59 GMT

മലപ്പുറം: പക്ഷിപ്പനിയെന്ന സംശയത്തെത്തുടര്‍ന്ന് മലപ്പുറം പെരുവള്ളൂരില്‍ ചത്ത നിലയില്‍ കണ്ടെത്തിയ മൂന്ന് കാക്കകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. കാക്കകള്‍ വഴിയരികില്‍ ചത്ത നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് കിട്ടിയതിനെത്തുടര്‍ന്ന് ഇവ വിശദപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍ ഡോ. എ സജീവ് കുമാര്‍ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ആദ്യസാമ്പിള്‍ പാലക്കാട്ടേക്ക് അയച്ചു. ഇതില്‍ ആദ്യഘട്ടം പോസിറ്റീവാണെന്ന് കണ്ടാല്‍ ഭോപ്പാലിലേക്ക് സാമ്പിളയക്കുമെന്നും മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി. കോഴിക്കോട് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മലപ്പുറത്തും ജാഗ്രത തുടരുന്നത്. അതേസമയം, ആശങ്ക വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.എല്ലാ മുന്‍കരുതലുകളും എടുത്തതായും കൂടുതല്‍ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി വിന്യസിക്കുകയും ചെയ്തു. കലക്ടറുടെയും ഡിഎംഒയുടെയും സാന്നിധ്യത്തില്‍ സാഹചര്യം വിലയിരുത്താന്‍ യോഗം ചേര്‍ന്നതായും എല്ലാ ജാഗ്രതാനടപടികളും സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടവും അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായി വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. അതിനിടെ പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിഫാം സ്ഥിതി ചെയ്യുന്ന കൊടിയത്തൂര്‍ പഞ്ചായത്തില്‍ കോഴിയടക്കം എല്ലാതരം പക്ഷികളുടേയും വില്‍പനയും ഇറച്ചി വ്യാപാരവും നിരോധിച്ച് പഞ്ചായത്ത് അധികൃതര്‍ ഉത്തരവിറക്കി.

Tags: