പ്രതീക്ഷ നല്‍കിയിട്ട് സമരത്തില്‍ നിന്ന് പിന്മാറാന്‍ പറയുമോ?; സുപ്രിംകോടതിയുടെ ചരിത്രമതാണെന്ന് ബിനോയ് വിശ്വം

കര്‍ഷകരോട് സമര രംഗത്ത് നിന്നും പിന്മാറാന്‍ പറയുമോ?, ഒളിച്ചു കളിക്കുമോ? ചാഞ്ചോടുമോ? ഈ ചോദ്യങ്ങളെല്ലാം നിര്‍ണായകമാണ്. ഇതില്‍ തീര്‍പ്പുണ്ടാകാതെ സുപ്രിംകോടതി പൂര്‍ണമായും ശരിയെന്ന് പറയാന്‍ കഴിയില്ല.

Update: 2021-01-11 09:50 GMT

ന്യൂഡൽഹി: വിവാദ കാര്‍ഷിക ഭേദഗതി നിയമം നടപ്പാക്കരുതെന്ന സുപ്രിംകോടതി നിര്‍ദേശത്തെ എത്രത്തോളം വിശ്വാസത്തിലെടുക്കാന്‍ കഴിയുമെന്നതില്‍ ആശങ്കയുണ്ടെന്ന് ബിനോയ് വിശ്വം എംപി. നിയമത്തില്‍ വിധി പറയുന്ന ദിവസം സുപ്രിംകോടതി കര്‍ഷകരോട് സമര രംഗത്ത് നിന്നും പിന്മാറാന്‍ പറയുമോ എന്നതും നമുക്ക് മുന്നിലുള്ള നിര്‍ണായക ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രിംകോടതിയുടെ ഈ വിധിയില്‍ ഒരു നല്ല വശമുണ്ട്. പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്ന കോടതിക്ക് പോലും സര്‍ക്കാരിനെ അനുകൂലിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ നിര്‍ണായകമായ വിധി വരുന്ന നിമിഷം സുപ്രിംകോടതി എന്ത് ചെയ്യും എന്നതില്‍ ആശങ്കയുണ്ട്.

കര്‍ഷകരോട് സമര രംഗത്ത് നിന്നും പിന്മാറാന്‍ പറയുമോ?, ഒളിച്ചു കളിക്കുമോ? ചാഞ്ചോടുമോ? ഈ ചോദ്യങ്ങളെല്ലാം നിര്‍ണായകമാണ്. ഇതില്‍ തീര്‍പ്പുണ്ടാകാതെ സുപ്രിംകോടതി പൂര്‍ണമായും ശരിയെന്ന് പറയാന്‍ കഴിയില്ല. പൂര്‍വകാല പ്രവര്‍ത്തനം പഠിക്കുന്നവര്‍ക്കറിയാം സുപ്രിംകോടതി എക്‌സിക്യൂട്ടിവീന്റെ കളിപ്പാവയായി മാറിയെന്നത്. അതുകൊണ്ടാണ് ഈ ആശങ്ക പ്രകടിപ്പിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.

പൊതു വികാരം കര്‍ഷകരുടെ കൂടെയാണ്. മോദി സര്‍ക്കാര്‍ കര്‍ഷകരെ എന്തെല്ലാം ചെയ്ത് താറിട്ട് കാണിക്കാന്‍ ശ്രമിച്ചുവെന്ന് നമുക്കറിയാം, കൊള്ളക്കാരുടെ ഏജന്‍സി ആണെന്ന് പറഞ്ഞു. തീവ്രവാദികളാണെന്ന് പറഞ്ഞു. അപ്പോഴെല്ലാം നമ്മള്‍ കര്‍ഷകര്‍ക്കൊപ്പമാണ്. ഈ കരിനിയമങ്ങള്‍ മൂന്നും പിന്‍വലിച്ച് മാത്രമെ മുന്നോട്ട് പോകാന്‍ കഴിയൂ. കണ്ണ് തുറക്കാന്‍ തയാറാവാത്ത സര്‍ക്കാര്‍, കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും കഞ്ഞിവെക്കുന്ന സര്‍ക്കാരിന് ഈ നിര്‍ദേശത്തിന്റെ ഏതെങ്കിലും അംശം സഹായിക്കുമെങ്കില്‍ സന്തോഷമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.