വേൽമുരുകൻ വധം; തണ്ടർബോൾട്ടിന് മനസിലാകില്ല, പക്ഷേ ഇടത് സർക്കാരിന് ഇത് മനസിലാക്കേണ്ട കടമയുണ്ട്: ബിനോയ് വിശ്വം
തണ്ടർബോൾട്ടിനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്
കോഴിക്കോട്: മാവോവാദികൾ ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ തണ്ടർബോൾട്ടിന് മനസിലാകില്ല, പക്ഷേ ഇടത് സർക്കാരിന് ഇത് മനസിലാക്കേണ്ട കടമയുണ്ടെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. വയനാട് വാളാരം കുന്നിൽ തണ്ടർബോൾട്ട് വെടിവയ്പ്പിൽ മാവോവാദി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ തേജസ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റുമുട്ടൽ കൊല ഒന്നിന്റേയും പരിഹാരമല്ല. മാവോവാദികളുടെ രാഷ്ട്രീയത്തോട് യാതൊരു യോജിപ്പും സിപിഐക്കില്ല. മാവോവാദികൾ ഉന്നയിക്കുന്നത് സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളാണ്. അത് പരിഹരിക്കുകയാണ് വേണ്ടത്. അതൊരിക്കലും തണ്ടർബോൾട്ടിന് മനസിലാകില്ല. പക്ഷേ ഇടതുപക്ഷ സർക്കാരിന് ഇത് മനസിലാക്കേണ്ട കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ഏറ്റുമുട്ടൽ കൊലകളിലും പോലിസ് ആത്മരക്ഷാർത്ഥമാണ് വെടിവെച്ചതെന്നാണ് പറയുന്നതെന്ന ചോദ്യത്തിന് മറുപടിയായി തണ്ടർബോൾട്ടിന് മനസിലാകാത്തത് ഇടതുസർക്കാരിന് മനസിലാക്കേണ്ട കടമയുണ്ടെന്നും ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തണ്ടർബോൾട്ടിനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്. ഇതിനെതിരേ കാനം രാജേന്ദ്രൻ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.
കേരളത്തില്‍ നക്‌സല്‍ ഭീഷണി നിലനില്‍ക്കുന്നില്ലെങ്കിലും ഇടയ്ക്കിടെ ഇവരെ വെടിവെച്ച് കൊല്ലുന്നത് ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖത്ത് കരിവാരി തേക്കുന്ന തരത്തിലുള്ള നടപടിയാണ്. ഏറ്റുമുട്ടല്‍ കൊലപാതക നടപടികളില്‍ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്‍വാങ്ങണം. കേരളത്തിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യമില്ല. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവുമെന്നാണ് കരുതുന്നതെന്നുമാണ് കാനം പറഞ്ഞത്.
