സൗജന്യ കൊവിഡ് വാക്‌സിന്‍, 19 ലക്ഷം തൊഴില്‍; ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

ഒക്ടോബര്‍ 28നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്നിനും ഏഴിനുമാണ്. നവംബര്‍ 10 ന് ഫലം പ്രഖ്യാപിക്കും.

Update: 2020-10-22 08:00 GMT

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ വന്‍ വാഗ്ദാനങ്ങള്‍. അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍ക്കുമെന്നാണ് പ്രധാന വാഗ്ദാനം. 19 ലക്ഷം പേര്‍ക്ക് തൊഴിലെന്ന വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്. സഖ്യകക്ഷിയായ നിതീഷ് കുമാര്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് മുഖ്യമന്ത്രിയാകുമെന്നും പാര്‍ട്ടി പറഞ്ഞു.

ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മുതിര്‍ന്ന നേതാക്കളായ ഭൂപേന്ദ്ര യാദവ്്, നിത്യാനന്ദ റായ്, അശ്വനി ചൗബെ, പ്രമോദ് കുമാര്‍ എന്നിവരും പട്നയില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു. പാഞ്ച് സൂത്ര, എക് ലക്ഷ്യ, 11 സങ്കല്‍പ് എന്നതാണ് പ്രകടനപത്രികയുടെ തലക്കെട്ട്. പ്രകടന പത്രികയിലുള്ള 19 ലക്ഷം ജോലികളെകളില്‍ മൂന്ന് ലക്ഷം അധ്യാപകക്കും ആരോഗ്യമേഖലയിലും ഒരു ലക്ഷവും മാത്രമാണ് സര്‍ക്കാര്‍ മേഖലയിലുള്ളതെന്ന് ബിജെപി ബിഹാര്‍ മേധാവി സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞു. ബാക്കിയുള്ളവ ബിഹാറിനെ ഐടി ഹബ്ബാക്കി മാറ്റുന്നതിനാണന്നും പ്രകടന പത്രിക പറയുന്നു. ദര്‍ഭംഗയില്‍ എയിംസ് സ്ഥാപിക്കും. ഗോതമ്പിനും അരിക്കുമല്ലാതെ മറ്റ് ധാന്യങ്ങള്‍ക്കും താങ്ങുവില പ്രഖ്യാപിക്കും. പാലുല്‍പന്നങ്ങള്‍ക്കായി നിര്‍മാണ യൂനിറ്റുകള്‍ തുടങ്ങും, പാവപ്പെട്ടവര്‍ക്കായി 2020 ഓടെ 30 ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കും, ഒമ്പതാം ക്ലാസ് മുതല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ടാബ്ലെറ്റുകള്‍ നല്‍കും എന്നിങ്ങനെ പ്രകചന പത്രികയില്‍ പറയുന്നുണ്ട്. ഒക്ടോബര്‍ 28നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്നിനും ഏഴിനുമാണ്. നവംബര്‍ 10 ന് ഫലം പ്രഖ്യാപിക്കും.