ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറില്‍; ഒപ്പം 65 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും

ബിഹാര്‍ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. അതിനാല്‍ പുതിയ നിയമസഭ നവംബര്‍ 29നകം രൂപീകരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് യഥാ സമയം നടത്താന്‍ തീരുമാനമായത്.

Update: 2020-09-04 12:49 GMT

ന്യൂഡല്‍ഹി: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറില്‍ നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടത്താന്‍ ഇന്നുചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തില്‍ ധാരണയായി. തിരഞ്ഞെടുപ്പ് തീയതി ഉചിതമായ സമയത്തു പ്രഖ്യാപിക്കും.

ബിഹാര്‍ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. അതിനാല്‍ പുതിയ നിയമസഭ നവംബര്‍ 29നകം രൂപീകരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് യഥാ സമയം നടത്താന്‍ തീരുമാനമായത്. ഇതോടൊപ്പം കേരളത്തിലെ ചവറ, കുട്ടനാട് അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 64 നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭ സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കും.സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെയും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാരുടെയും റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.


 കൊവിഡ് രോഗവ്യാപനം, ചില സംസ്ഥാനങ്ങളിലെ പ്രളയ ദുരിതം, പ്രകൃതി ക്ഷോഭം തുടങ്ങിയ സ്ഥിതിഗതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. തിരഞ്ഞെടുപ്പുകളെല്ലാം ഒരുമിച്ച് നടത്തുന്നതിലൂടെ, പോലിസ് സേനയുടെ വിന്യാസം, ക്രമസമാധാനപാലനം തുടങ്ങിയവ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കുറയുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഏപ്രില്‍-മെയ് മാസത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേരളത്തില്‍ ഒഴിവുള്ള കുട്ടനാട്, ചവറ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫിസറും സര്‍ക്കാരും നേരത്തെ കത്തുനല്‍കിയിരുന്നത്.

Tags:    

Similar News