സിദ്ധരാമയ്യയും ഡി കെ ശിവകുമാറും അധികാരമേറ്റു; പ്രതിപക്ഷ ഐക്യവേദിയായി സത്യപ്രതിജ്ഞാ ചടങ്ങ്

Update: 2023-05-20 08:10 GMT

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ധാവര്‍ചന്ദ് ഗെഹലോത് സത്യവാചകം ചൊല്ലിക്കൊടുത്തു. എട്ട് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വാദ്ര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    അതേസമയം, പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ളുടെ ഐക്യവേദിയായും സത്യപ്രതിജ്ഞാ ചടങ്ങ് മാറി. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഘേല്‍, കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായ സുഖ്‌വിന്ദര്‍ സിങ് സുഖു, ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനും ചടങ്ങിലേക്ക് ക്ഷണം ഉണ്ടായിരുന്നില്ല. ജി പരേമശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോര്‍ജ്, എം ബി പാട്ടീല്‍, സതീഷ് ജര്‍ക്കിഹോളി, പ്രിയാങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, ബി ഇസഡ് സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് ഇന്ന് സിദ്ധരാമയ്യയ്ക്കും ശിവകുമാറിനുമൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാര്‍.

Tags:    

Similar News