ഗൗതം നവലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന വിധി റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യം സുപ്രിംകോടതി തള്ളി

Update: 2022-11-18 14:18 GMT

ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന വിധി റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യം സുപ്രിംകോടതി തള്ളി. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് എന്‍ഐഎ നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്ന കാര്യം എതിര്‍ത്തത്.

വീട്ടുതടങ്കല്‍ മരവിപ്പിക്കണമെന്നും നവ്‌ലാഖയുടെ കാര്യത്തില്‍ സുപ്രിംകോടതി ബെഞ്ചിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. ആരോഗ്യനില കണക്കിലെടുക്കണമെന്ന വാദം ബാലിശമാണെന്നും സര്‍ക്കാര്‍ വാദിച്ചു. മൂന്ന് തവണ ആശുപത്രികളിലേക്ക് പോകാന്‍ അദ്ദേഹം വിസമ്മതിച്ചു. ഓരോ തവണയും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ജയിലില്‍ നിന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹം ആശുപത്രിയില്‍ പോകാന്‍ തയാറായില്ല. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.

നവ്‌ലാഖയുടെ വീട്ടുതടങ്കല്‍ പുനപരിശോധിക്കണമെന്നാണോ യൂനിയന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന്'' കടുത്ത ഹൃദയഭാരത്തോടെയാണ് ഞാനിവിടെ വന്നു നില്‍ക്കുന്നത്. നവ്‌ലാഖയുടെ അതേ പ്രായത്തിലുള്ള നിരവധി തടവുകാര്‍ ജയിലിലുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ആഡംബര സൗകര്യത്തോടെയുള്ള വീട്ടുതടങ്കല്‍ ഇല്ല. കോടതിയെ മനപൂര്‍വം തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്''എന്നായിരുന്നു മേത്തയുടെ മറുപടി.

ഗൗതം നവ്‌ലാഖയുടെ ആരോഗ്യനില പരിഗണിച്ച് വീട്ടുതടങ്കലിലേക്ക് മാറ്റണമെന്നായിരുന്നു സുപ്രിംകോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതിനെതിരെ എന്‍ഐഎ ഹരജി നല്‍കുകയായിരുന്നു. അതേസമയം സുപ്രിംകോടതി വിധി വന്ന് ഒരാഴ്ച പിന്നിട്ടിട്ടും നവ്‌ലാഖയെ ജയിലില്‍ നിന്ന് മാറ്റിയിട്ടില്ല. 2020 ഏപ്രില്‍ മുതല്‍ ജയിലില്‍ കഴിയുകയാണ് 70 കാരനായ നവ്‌ലാഖ.

Similar News