ഭീമ കൊറേഗാവ് കേസ്: ജയിലില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് ഗൗതം നവ്‌ലഖ ഹൈക്കോടതിയില്‍

നെഞ്ചിലെ മുഴയും തന്റെ വാര്‍ദ്ധക്യവും ചൂണ്ടിക്കാട്ടിയാണ് എഴുപതുകാരനായ നവ്‌ലഖ കോടതിയെ സമീപിച്ചത്.

Update: 2021-09-02 13:31 GMT

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ മുംബൈ തലോജ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആക്ടിവിസ്റ്റും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവ്‌ലഖ ജയിലില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

നെഞ്ചിലെ മുഴയും തന്റെ വാര്‍ദ്ധക്യവും ചൂണ്ടിക്കാട്ടിയാണ് എഴുപതുകാരനായ നവ്‌ലഖ കോടതിയെ സമീപിച്ചത്. തലോജ ജയിലിലെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നും ജീവനക്കാരുടെ ആള്‍ബലം കുറവായതിനാല്‍ രോഗബാധിതരെയും പ്രായമായ അന്തേവാസികളെയും പരിപാലിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹത്തിന്റെ അപേക്ഷയില്‍ പറയുന്നു.

പ്രതികളെ വീട്ടുതടങ്കലിലാക്കാന്‍ ജഡ്ജിമാര്‍ തയ്യാറാകണമെന്ന് സുപ്രിംകോടതി മെയ് മാസം നടത്തിയ നിരീക്ഷണത്തെ പിന്‍പറ്റിയാണ് നവ്‌ലഖ ഹരജി നല്‍കിയിരിക്കുന്നത്. കുറ്റവാളിയുടെ പ്രായം, ആരോഗ്യസ്ഥിതി, പ്രതിയുടെ മുന്‍ഗാമികള്‍, കുറ്റകൃത്യത്തിന്റെ സ്വഭാവം, മറ്റ് കസ്റ്റഡി ആവശ്യകത എന്നിവ കണക്കിലെടുത്ത് ക്രിമിനല്‍ നടപടി നിയമത്തിലെ സെക്ഷന്‍ 167 പ്രകാരം വീട്ടുതടങ്കലിന് ഉത്തരവിടാന്‍ കഴിയുമെന്ന് കോടതി പറഞ്ഞിരുന്നു.

വ്യാഴാഴ്ച നടന്ന ഹിയറിങ്ങിനിടെ, നവ്‌ലഖയെ പ്രതിനിധീകരിച്ച് അഭിഭാഷകരായ യുഗ് ചൗധരിയും പയോഷി റോയിയും അദ്ദേഹത്തിന്റെ നെഞ്ചിലെ മുഴ കാന്‍സര്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് വാദിച്ചു. ജഡ്ജിമാരായ എസ്എസ് ഷിന്‍ഡെ, എന്‍ജെ ജമാദര്‍ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.