മമതയ്‌ക്കെതിരേ സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് മല്‍സരിക്കില്ല

അതേസമയം, ബിജെപി ഓഫീസില്‍ നേതാക്കള്‍ക്ക് ചായ വിളമ്പുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപി നേതാവായ തഥാഗത റോയ് പറഞ്ഞു.

Update: 2021-09-08 13:51 GMT

കൊല്‍ക്കത്ത: ഭബാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഭബാനിപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള അഡ്വ. ശ്രീജിബ് വിശ്വാസ് ആണ് സിപിഎം സ്ഥാനാര്‍ഥി. അതേസമയം മമതയ്‌ക്കെതിരേ കോണ്‍ഗ്രസ് മല്‍സരിക്കില്ലെന്ന് ഹൈക്കമാന്റ് വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി സ്ഥാനാര്‍ഥി സാധ്യതാ പട്ടിക ഹൈക്കമാന്റിന് അയച്ചെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് ഹൈക്കമാന്റ് തീരുമാനിക്കുകയായിരുന്നു. വ്യക്തിപരമായി തൃണമൂല്‍ നേതാവ് മമത ബാനര്‍ജിക്കെതിരേ മല്‍സരിക്കുന്നത് നല്ലതാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് സാധ്യതാ പട്ടിക അയക്കുന്നതിന് മുമ്പ്, പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് മേധാവി ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് സാധ്യതാ പട്ടിക അയച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ടിഎംസിയും കോണ്‍ഗ്രസും മറ്റ് ബിജെപി വിരുദ്ധ കക്ഷികള്‍ക്കൊപ്പം ഒന്നിക്കുന്ന 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കമെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നത്. അതേസമയം, ബിജെപി ഓഫീസില്‍ നേതാക്കള്‍ക്ക് ചായ വിളമ്പുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപി നേതാവായ തഥാഗത റോയ് പറഞ്ഞു.