യാചിച്ചോ.. മോഷ്ടിച്ചോ... കടം വാങ്ങിയോ...; എങ്ങനെയെങ്കിലും ഓക്‌സിജന്‍ എത്തിക്കണമെന്ന് കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

ഈയൊരു സാഹചര്യത്തില്‍ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ എല്ലാം തകിടംമറിയും. ആയിരക്കണക്കിന് പേര്‍ മരിച്ചുവീഴുന്നത് കാണണമെന്നാണോ കേന്ദ്രം കരുതുന്നത്. ദയവ് ചെയ്ത് സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

Update: 2021-04-21 18:27 GMT

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. യാചിച്ചോ കടം വാങ്ങിയോ മോഷ്ടിച്ചോ എന്ത് ചെയ്തിട്ടായാലും ജനങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിക്കണമെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞത്. ഓക്‌സിജന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ കേന്ദ്രത്തിന് എങ്ങനെ അവഗണിക്കാനാവും. പൗരന്മാര്‍ക്ക് സര്‍ക്കാരിനെയല്ലേ ആശ്രയിക്കാനാവൂ. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഓക്‌സിജന്‍ കിട്ടാത്തതിന്റെ പേരില്‍ ജനങ്ങളെ മരിക്കാന്‍ വിടാനാവില്ല. നിങ്ങള്‍ ഇങ്ങനെ സമയം പാഴാക്കുമ്പോള്‍ ആളുകള്‍ മരിച്ചു വീഴുകയാണ്. ജനങ്ങള്‍ മരിക്കുമ്പോഴും, അടിയന്തര ഘട്ടത്തില്‍ പോലും നിങ്ങള്‍ കമ്പനികളെ കുറിച്ചാണ് ചിന്തിക്കുന്നത്. മനുഷ്യജീവന് ഒരു വിലയും സര്‍ക്കാര്‍ കല്‍പ്പിക്കുന്നില്ലെന്ന് തന്നെയാണ് ഇതിന്റെ അര്‍ത്ഥമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

    ആശുപത്രികള്‍ ഓക്‌സിജനില്ലാതെ പ്രവര്‍ത്തിക്കേണ്ടി വരുന്നത് ആലോചിക്കാന്‍ പോലുമാവുന്നില്ല. രാജ്യം മുഴുവന്‍ ഓക്‌സിജന്‍ എത്തിക്കാനായി കേന്ദ്രം എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഉടന്‍ വ്യക്തമാക്കണം. ഓക്‌സിജന് ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. ഓക്‌സിജന്‍ ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. ഏതുവിധേനയും ജനങ്ങളുടെ മൗലികവകാശമായ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. പെട്രോളിയം, സ്റ്റീല്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്‌സിജന്‍ ആശുപത്രികളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു. ഫയലുകള്‍ നീക്കുന്നുണ്ടെന്ന മറുപടി വേണ്ടെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

    ടാറ്റ കമ്പനിക്ക് അവരുടെ സ്റ്റീല്‍ പ്ലാന്റില്‍ നിന്നു ഓക്‌സിജന്‍ എത്തിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്കും കഴിയില്ലേ. മനുഷ്യത്വം എന്നൊന്നുന്നില്ലേ. വ്യവസായികള്‍ സഹായിക്കും. ഇത് അടിയന്തര സാഹചര്യമാണ്. നിങ്ങള്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് പറഞ്ഞാല്‍ ഒരു വ്യവസായിയും കഴിയില്ലെന്ന് പറയില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനികളും ഉണ്ടല്ലോയെന്നും കോടതി ചോദിച്ചു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ഒരു ദിവസം മുഴുവന്‍ നിങ്ങള്‍ എന്ത് ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു. സര്‍ക്കാരിന് ഇപ്പോഴും യാഥാര്‍ത്ഥ്യം മനസ്സിലാകാത്തത് എന്താണ്. ഞങ്ങള്‍ ഞെട്ടിയിരിക്കുകയാണ്. എന്താണ് ഇവിടെ സംഭവിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ എല്ലാം തകിടംമറിയും. ആയിരക്കണക്കിന് പേര്‍ മരിച്ചുവീഴുന്നത് കാണണമെന്നാണോ കേന്ദ്രം കരുതുന്നത്. ദയവ് ചെയ്ത് സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

"Beg, Borrow, Steal, It's Your Job": Court To Centre On Oxygen Crisis

Tags:    

Similar News