ഇസ്രായേലിലേക്ക് ആദ്യമായി സ്ഥാനപതിയെ നിയോഗിച്ച് ബഹ്‌റയ്ന്‍

ഖാലിദ് യൂസുഫ് അല്‍ ജലഹ്മയെയാണ് കഴിഞ്ഞ ദിവസം ബഹ്‌റയ്ന്‍ തെല്‍ അവീവിലേക്ക് ഔദ്യോഗികമായി നിയോഗിച്ചത്.

Update: 2021-04-02 18:59 GMT

മനാമ: ചരിത്രത്തിലാദ്യമായി ഇസ്രായേലിലേക്ക് തങ്ങളുടെ ഔദ്യോഗിക സ്ഥാനപതിയെ നിയമിച്ച് ബഹ്‌റയ്ന്‍. ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കി കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച കരാറിന്റെ ഭാഗമായാണ് നടപടി. ഖാലിദ് യൂസുഫ് അല്‍ ജലഹ്മയെയാണ് കഴിഞ്ഞ ദിവസം ബഹ്‌റയ്ന്‍ തെല്‍ അവീവിലേക്ക് ഔദ്യോഗികമായി നിയോഗിച്ചത്.

യുഎസിലെ ബഹ്‌റയ്ന്‍ എംബസിയിലെ വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി ചീഫായിരുന്നു ഇദ്ദേഹം. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗബി അഷ്‌കനാസി ഇദ്ദേഹത്തിന്റെ നിയമനം അംഗീകരിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

തെല്‍അവീവില്‍ ഒരു എംബസി സ്ഥാപിക്കാന്‍ ബഹ്‌റയ്ന്‍ ടീം വരും ആഴ്ചകളില്‍ ഇസ്രായേലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റിപോര്‍ട്ട് പറയുന്നു. യുഎഇ അടുത്തിടെ ഇസ്രായേലിലേക്കുള്ള സ്ഥാനപതിയെ നിയോഗിച്ചിരുന്നു. സെപ്റ്റംബര്‍ 15നാണ് വൈറ്റ് ഹൗസില്‍ വെച്ച് യുഎഇ, ബഹ്‌റയ്ന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്രായേലുമായുള്ള കരാറില്‍ ഒപ്പുവെച്ചത്. കരാറിലൂടെ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ കയ്യേറ്റം അവസാനിപ്പിക്കാനാവുമെന്നായിരുന്നു അറബ് രാജ്യങ്ങളുടെ അവകാശവാദം. എന്നാല്‍, കരാര്‍ ഒപ്പിട്ട് അഞ്ചുമാസം പിന്നിട്ടിട്ടും കയ്യേറ്റം പൂര്‍വാധികം ശക്തിയോടെ തുടരുന്നതാണ് കാണുന്നത്.

Tags:    

Similar News