ബാബരി മസ്ജിദ് തകര്‍ത്ത കേസ്: ബിജെപി നേതാവ് അദ്വാനി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ മൊഴി രേഖപ്പെടുത്താന്‍ ലഖ്‌നോവിലെ പ്രത്യേക സിബിഐ കോടതി തീരുമാനിച്ചു. ജൂലൈ 24 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും മൊഴിയെടുക്കുക.
അതേസമയം ജൂലൈ 22 ന് മുന്‍ ശിവസേന എംപി സതീഷ് പ്രധാന്‍ ജൂലൈ 23 ന് ബിജെപി മുതിര്‍ന്ന നേതാവായ മുര്‍ലി മനോഹര്‍ ജോഷി എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. സെക്ഷന്‍ 313 പ്രകാരം, വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജഡ്ജി പ്രതിയെ ചോദ്യം ചെയ്യും. ഒപ്പം പ്രതികള്‍ക്കെതിരെയുള്ള സാഹചര്യങ്ങളും ആരോപണങ്ങളും വിശദീകരിക്കാന്‍ അവസരം നല്‍കുകയും ചെയ്യും.
ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ ഉമാഭാരതി, രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിങ്, ബിജെപി എംപി വിനയ് കത്യാര്‍, ഋതംബര എന്നിവരാണ് ബാബ രി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനക്കേസിലെ പ്രധാന പ്രതികള്‍. രാഷ്ട്രീയ പ്രധാന്യമുള്ള കേസാണെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ കേസ് പൂര്‍ത്തിയാക്കാണമെന്നും 2017ല്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. ഗൂഢാലോചനക്കേസില്‍ പ്രതികളെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധി സ്‌പെഷ്യല്‍ കോടതി റദ്ദാക്കിയിരുന്നു.
