ബാബരി: പ്രതികളെ വെറുതെവിട്ട കോടതിവിധി അന്യായം; പോരാട്ടം തുടരും; ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ബാബരി വിഷയത്തില്‍ നീതി പുലരുന്നതു വരെ നമ്മുടെ നിയമപോരാട്ടങ്ങളും സമരങ്ങളും തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-09-30 13:37 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെവിട്ട കോടതിവിധി അനീതിയും അന്യായവുമാണെന്നും നിയമ പോരാട്ടം തുടരുമെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാന അഹ്മദ് ബേഗ് നദ് വി പ്രസ്താവിച്ചു. ആരാധനാലയങ്ങള്‍ക്കു മേലുള്ള ഹിന്ദുത്വ വര്‍ഗീയവാദികളുടെ കടന്നുകയറ്റത്തിനും വംശീയ ഉന്മൂലന ശ്രമങ്ങള്‍ക്കുമെതിരേ രാജ്യത്തെ ഓരോ പൗരനും നിശബ്ദത ഭേദിച്ച് രംഗത്തിറങ്ങേണ്ടതുണ്ട്.

പകല്‍ വെളിച്ചത്തില്‍ ജനാധിപത്യ വ്യവസ്ഥയെ തകിടം മറിച്ചു കൊണ്ട് അക്രമപരമായി ബാബരി മസ്ജിദ് തകര്‍ത്ത പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള വിധി അങ്ങേയറ്റം പ്രതിഷേധകരവും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് അപമാനവും തീരാകളങ്കവുമാണ്. ഇത്തരം അന്യായ വിധികള്‍ വംശീയമായ അക്രമോത്സുകത ഉദ്ദീപിപ്പിക്കാന്‍ മാത്രമേ ഉപരിക്കുകയുള്ളൂ. ഇതു വഴി അക്രമത്തിന്റെയും കലാപത്തിന്റെയും വാതിലുകള്‍ തുറക്കുകയായിരിക്കും ഫലം. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കുന്ന ദൃശ്യം ലോകം മുഴുവന്‍ കണ്ടുകൊണ്ടിരുന്നിട്ടും ഇപ്പോള്‍ അതിന് തെളിവില്ല എന്ന് പറഞ്ഞുകൊണ്ട് പ്രതികളെ വെറുതെ വിടുന്നതിലൂടെ ലോകത്തിനു മുമ്പില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് വീണ്ടും തലകുനിക്കേണ്ടി വന്നിരിക്കുകയാണ്.

ബാബരി മസ്ജിദ് തകര്‍ത്ത വിഷയത്തില്‍ ഒരു ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടില്ല എന്ന കോടതിയുടെ നിരീക്ഷണം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായിട്ടാണ് മനസ്സിലാവുന്നത്. ഈ വിധി നീതിന്യായ വ്യവസ്ഥയോടുള്ള പൗരന്മാരുടെ വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ഇതിലൂടെ ബിജെപി ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നും കണക്കുകൂട്ടുകയാണ്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ബാബരി വിഷയത്തില്‍ നീതി പുലരുന്നതു വരെ നമ്മുടെ നിയമപോരാട്ടങ്ങളും സമരങ്ങളും തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.