യാനങ്ങള്‍ക്ക് സുരക്ഷിതപാത; അഴീക്കോട് പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയായി
തൃശൂര്‍: മത്സ്യബന്ധന യാനങ്ങള്‍ക്ക് സുരക്ഷിത പാതയൊരുക്കി അഴീക്കോട് മുനക്കല്‍ ബീച്ചില്‍ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയായി. കടലിലേയ്ക്ക് നീണ്ട് പരന്നുകിടക്കുന്ന വിധം നിര്‍മ്മിച്ച പുലിമുട്ട് അഴിമുഖത്തെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. നിര്‍മ്മാണം പൂര്‍ത്തിയായതോടെ മുനയ്ക്കല്‍ ബീച്ചില്‍ മണല്‍ നിറഞ്ഞ് വിസ്തൃതി ഏറുകയും സംസ്ഥാനത്ത് തന്നെ ഏറ്റവും വിസ്തൃതിയേറിയ ബീച്ച് രൂപാന്തരപ്പെടുകയും ചെയ്തു.
അഴീക്കോട് അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ നിന്നും സംരക്ഷിക്കുന്നതിനായി 2020ലാണ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് പുലിമുട്ട് നീളം കൂട്ടുന്ന പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചത്. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള തീരദേശ വികസന പദ്ധതിയില്‍പ്പെടുത്തി 10.50 കോടി രൂപ ചെലവിട്ടാണ് പുലിമുട്ട് നിര്‍മ്മിച്ചത്. 25 വര്‍ഷത്തേയ്ക്ക് ഉപകാരപ്രദമാകുന്ന നിലയിലാണ് നീളം കൂട്ടിയത്. മുനമ്പം സബ് ഡിവിഷനായിരുന്നു അഴീക്കോട് ഭാഗത്തെ നീളം വര്‍ധിപ്പിക്കല്‍ പ്രവൃത്തികളുടെ ചുമതല.
30 വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയായ പുലിമുട്ടിന്റെ ഒരുഭാഗത്ത് 90 ശതമാനം മണല്‍പ്പരപ്പ് നിറഞ്ഞതോടെ അതിവേഗം അഴിമുഖം മണല്‍ത്തിട്ടയായി മാറുമെന്ന് കണ്ടെത്തി. തുടര്‍ന്ന് ചെന്നൈയിലും പൂനെയിലും ഉള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തുറമുഖ വകുപ്പ് പുലിമുട്ടിന്റെ നീളം കൂട്ടാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത്.
മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തില്‍ കല്ലുകളും ടെട്രോപാഡുകളും ഉപയോഗിച്ചാണ് നിര്‍മ്മാണം. അടിഭാഗത്തേക്ക് 40 മീറ്റര്‍ വീതിയില്‍ വലിയ കരിങ്കല്ലുകള്‍ നിരത്തി അതിന് മുകളിലേയ്ക്ക് വ്യത്യസ്ത ഭാരത്തിലുള്ള കല്ലുകളും നിരത്തി. മുകള്‍ഭാഗത്ത് സ്റ്റീലും കോണ്‍ക്രീറ്റും ഉപയോഗിച്ച് പ്രത്യേകമായി നിര്‍മ്മിച്ച നാല് കാലുകളിലായി ടെട്രോപോഡുകളും നിരത്തി. 6025 ടെട്രോപാഡുകള്‍ ഉപയോഗിച്ചുള്ള സംരക്ഷണഭിത്തിയാണ് പ്രധാന ആകര്‍ഷണം.
നിലവില്‍ 625 മീറ്റര്‍ നീളമുണ്ടായിരുന്ന പുലിമുട്ട് 130 മീറ്റര്‍ കൂടി കൂട്ടിയതോടെ 750 മീറ്ററോളം കടലിലേക്ക് നടന്നു കയറാന്‍ സാധിക്കും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കും വിധമുള്ള സൗന്ദര്യ സംവിധാന പ്രവര്‍ത്തികള്‍ പരിഗണനയിലാണെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ എം കെ സജീവന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി വി പാവന എന്നിവര്‍ പറഞ്ഞു.

