ആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദികൾ തന്നെ; മേയറെ രക്ഷിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയുടെ ചാപ്പയടി

ഇടക്ക് ചില മാവോയിസ്റ്റുകൾ വന്നു, അവർക്ക് എന്താണ് ഇവിടെ കാര്യം? ഇവർ തമ്മിൽ അന്തർധാര ഉണ്ട്. പോലിസ് ഇക്കാര്യം പരിശോധിക്കണം.

Update: 2022-08-08 13:51 GMT

കോഴിക്കോട്: ആവിക്കൽ സമരത്തെ നയിക്കുന്നത് തീവ്രവാദികളാണെന്ന് ആവർത്തിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. കോഴിക്കോട് മേയർ ബീന ഫിലിപ്പ് ആർഎസ്എസ് വേദിയിൽ ഉദ്ഘാടകയായത് വിവാദമായതിന് പിന്നാലെയാണ് കോഴിക്കോട് നടന്ന പരിപാടിയിൽ സമരക്കാരെ നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്ന ചാപ്പയടിയുമായി രം​ഗത്തുവന്നത്.

പദ്ധതിയെ എതിർത്ത് തോൽപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം ആ വ്യാമോഹം ആർക്കും വേണ്ടെന്നും വ്യക്തമാക്കി. എം കെ മുനീറിന് സ്ഥല ജല വിഭ്രാന്തിയാണെന്ന് മോഹനൻ മാസ്റ്റർ പ്രസംഗത്തിനിടെ വിമർശിച്ചു. അമേരിക്കൻ പ്രസിഡന്റ് പോലും അവഹേളിക്കാത്ത മാർക്സിനെ മുനീർ വിമർശിക്കുന്നു. അദ്ദേഹത്തിന്റെ മഹാനായ പിതാവിനെ ഓർത്ത് മാത്രം എംകെ മുനീറിനെതിരെ കൂടുതലൊന്നും പറയുന്നില്ലെന്നും പി മോഹനൻ പറഞ്ഞു.

ആവിക്കലിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വലിയ അപായം വരുന്നുവെന്ന് പ്രചരിപ്പിക്കുകയാണ്. ഇടതുപക്ഷം എന്നും പാവപ്പെട്ടവർക്ക് ഒപ്പമാണ് നിലകൊണ്ടിട്ടുണ്ട്. ജനങ്ങൾ അനുഭവിക്കുന്ന പ്രയാസം ഞങ്ങളെ പഠിപ്പിക്കാൻ ആരും വരേണ്ട. ഇടക്ക് ചില മാവോയിസ്റ്റുകൾ വന്നു, അവർക്ക് എന്താണ് ഇവിടെ കാര്യം? ഇവർ തമ്മിൽ അന്തർധാര ഉണ്ട്. പോലിസ് ഇക്കാര്യം പരിശോധിക്കണം. ഈ അന്തർധാരക്ക് ഒപ്പമാണോ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പാർട്ടികൾ നിൽക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

കോഴിക്കോട് കോതിയിൽ ആറ് ദശലക്ഷം ലിറ്റർ പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റും ആവിക്കൽ തോട് എഴു ദശലക്ഷം കപ്പാസിറ്റിയുള്ള പ്ലാന്റും നിർമിക്കാനാണ് അനുമതിയായിട്ടുള്ളത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ടും വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഇരുയിടങ്ങളിലും ജനങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമാവുകയാണ്. 

Similar News