അട്ടപ്പാടി മധു കേസ്: വിചാരണ വൈകിപ്പിച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ ആസൂത്രിത ശ്രമം- കെ കെ അബ്ദുല്‍ ജബ്ബാര്‍

Update: 2022-01-25 13:10 GMT

കോഴിക്കോട്: അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിച്ച് പ്രതികളെ രക്ഷിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണയില്‍ മധുവിനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാവാന്‍ തയ്യാറാവാത്തത് നീതികേടാണ്. 2018 ഫെബ്രുവരി 22ന് നടന്ന ക്രൂരമായ കൊലപാതകത്തില്‍ 2018 മെയ് മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. കേസില്‍ പ്രതികളായ 16 പേരും ഇപ്പോള്‍ ജാമ്യത്തിലാണ്.

മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുള്‍പ്പെടെ കൃത്യമായ തെളിവുകളാണ് കേസിനുള്ളത്. കേസില്‍ ഹാജരാവുന്നതിന് വിസമ്മതം അറിയിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ നേരത്തേ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെങ്കിലും വിഷയം സര്‍ക്കാര്‍ വേണ്ടത്ര ഗൗരവത്തിലെടുക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ചാണ് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. അടിസ്ഥാന ജനതയ്ക്ക്് നീതി ഉറപ്പാക്കുന്നതില്‍ ഭരണകൂടം പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥയാണ് ഈ കേസില്‍ പ്രകടമാവുന്നതെന്നും വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുന്നതിന് സത്വര ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News