ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ആക്രമണം; ആർഎസ്എസ് ബന്ധം മറച്ചുവച്ച് പോലിസ്

വിവരങ്ങളാരായാൻ പോലിസിനെ ബന്ധപ്പെട്ടപ്പോൾ കസ്റ്റഡിയിലുള്ള പ്രസൂൺ നാരായണന് രാഷ്ട്രീയ ബന്ധമില്ലെന്നാണ് പറയുന്നത്.

Update: 2022-05-08 15:13 GMT

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ജീവനക്കാര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തിൽ കസ്റ്റഡിയിലുള്ളയാളിന്റെ ആർഎസ്എസ് ബന്ധം മറച്ചുവച്ച് പോലിസ്. മേപ്പയൂര്‍ മഠത്തുംഭാ​ഗം സ്വദേശി പ്രണവ് ഹൗസില്‍ നാരായണന്റെ മകന്‍ പ്രസൂണിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങളാരായാൻ പോലിസിനെ ബന്ധപ്പെട്ടപ്പോൾ കസ്റ്റഡിയിലുള്ള പ്രസൂൺ നാരായണന് രാഷ്ട്രീയ ബന്ധമില്ലെന്നാണ് പറയുന്നത്. എന്നാൽ പ്രസൂൺ നാരായണന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ നിന്ന് അദ്ദേഹം സജീവ ആർഎസ്എസ് പ്രവർത്തകനാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പ്രാദേശികമായ അന്വേഷണത്തിലും ഇത് തെളിഞ്ഞിട്ടുണ്ട്. എങ്കിലും പോലിസിന് മാത്രം രാഷ്ട്രീയ ബന്ധം വെളിപ്പെട്ടിട്ടില്ലെന്നതിൽ ദുരൂഹത ഉയരുന്നുണ്ട്.

പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലാണ് ആർഎസ്എസ് സംഘം അക്രമം നടത്തിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടായിരുന്നു. കടയിലെത്തിയ രണ്ടുപേര്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് വേണമെന്നാവശ്യപ്പെട്ട് ജീവനക്കാരുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കൂടുതല്‍ പേരെത്തി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു.

പോലിസെത്തിയതോടെ ആർഎസ്എസ് പ്രവർത്തകർ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. മറ്റ് ആർഎസ്എസ് പ്രവർത്തകർക്കൊപ്പം രക്ഷപ്പെടുമ്പോൾ പ്രസൂൺ പോലിസ് പിടിയിലാവുകയായിരുന്നു. വാഹനത്തിലുള്ള ആർഎസ്എസ് പ്രവർത്തകരുടെ കൈയ്യിൽ ആയുധങ്ങളടക്കം ഉണ്ടായിരുന്നതായും വിവരമുണ്ട്. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ആക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം.