സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം; പി വി അന്‍വറിന്റെ കൂലിക്കാരാണ് ആക്രമിച്ചതെന്ന് എം എന്‍ കാരശ്ശേരി

തടയണകളുള്‍പ്പെടെ അനധികൃതമായി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കാനാണ് കേരളത്തിലെ എഴുത്തുകാരും കലാകാരന്‍മാരും പരിസ്ഥിതി ശാസ്ത്രജ്ഞരും സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകരും കക്കാടംപൊയിലില്‍ എത്തിയത്.

Update: 2019-10-06 15:39 GMT

കോഴിക്കോട്: കക്കാടംപൊയില്‍ പി വി അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം. എം എന്‍ കാരശ്ശേരി, സി ആര്‍ നീലകണ്ഠന്‍, ഡോ. ആസാദ്, കെ അജിത എന്നിവരുടെ നേതൃത്തില്‍ നടത്തിയ കക്കാടംപൊയില്‍ സാംസ്‌കാരിക അന്വേഷണയാത്രയ്ക്ക് നേരെയാണ് ആക്രമണം. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ കൂലിക്കാരാണ് ആക്രമിച്ചതെന്ന് എം എന്‍ കാരശ്ശേരി പറഞ്ഞു.

തടയണകളുള്‍പ്പെടെ അനധികൃതമായി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കാനാണ് കേരളത്തിലെ എഴുത്തുകാരും കലാകാരന്‍മാരും പരിസ്ഥിതി ശാസ്ത്രജ്ഞരും സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകരും കക്കാടംപൊയിലില്‍ എത്തിയത്. സംഘത്തിലുണ്ടായ സ്ത്രീകള്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. സംഭവം അറിഞ്ഞിട്ടും പോലിസ് എത്താന്‍ വൈകിയെന്നും ആക്ഷേപം ഉയരുന്നുണ്ട്.

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പ്രളയവും പ്രകൃതിക്ഷോഭവും നേരിട്ട നാം നമ്മുടെ മലയോരങ്ങളില്‍ പ്രകൃതിക്കുമേല്‍ നടക്കുന്ന ബലാല്‍ക്കാര പ്രവൃത്തികള്‍ വേണ്ടവിധം ശ്രദ്ധിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുന്നില്ലെന്ന് പ്രകൃതി യാത്രയ്ക്ക് മുമ്പ് സാമൂഹിക പ്രവര്‍ത്തകര്‍ പുറത്തിക്കിയ പ്രസ്താവനയില്‍ പറയുന്നു.

കയ്യേറ്റ മൂലധനത്തിന്റെ വളര്‍ച്ചയും അധികാരത്തണലിലുള്ള അഴിഞ്ഞാട്ടവും നമ്മെ നടുക്കേണ്ടതാണ്. ജനജാഗ്രതയുണരാനും അതിജീവനവും സുരക്ഷയും ഉറപ്പാക്കാനും ബോധപൂര്‍വ്വമായ ഇടപെടല്‍ വേണം. ഈ ലക്ഷ്യത്തോടെയാണ് എഴുത്തുകാരും കലാ സാംസ്‌കാരികശാസ്ത്ര പ്രവര്‍ത്തകരും സമുദ്രനിരപ്പില്‍നിന്ന് മുവായിരത്തോളം അടി ഉയരെയുള്ള കക്കാടംപൊയില്‍ പ്രദേശം സന്ദര്‍ശിക്കുന്നത്. അവിടത്തെ തടയണകളും പാറമടകളും അനധികൃത നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള പരാതികളുടെ നിജസ്ഥിതി അന്വേഷിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Tags: