വിനോദസഞ്ചാര ബോട്ടുകളുടെ മുകളിലേക്ക് കൂറ്റന്‍ പാറ ഇടിഞ്ഞുവീണു; ഏഴ് മരണം, മൂന്നുപേരെ കാണാതായി (വീഡിയോ)

Update: 2022-01-09 05:02 GMT

റിയോ ഡി ഷാനെയ്‌റോ: വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബോട്ടുകള്‍ക്ക് മുകളിലേക്ക് കൂറ്റന്‍ പാറ അടര്‍ന്ന് വീണ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മൂന്നുപേരെ കാണാതായി. 32 പേര്‍ക്ക് പരിക്കേറ്റു. ബ്രസീലിയന്‍ സംസ്ഥാനമായ മിനാസ് ഗെറൈസില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. കാപ്പിറ്റോലിയോ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രമായ ഫര്‍ണാസ് തടാകത്തിലാണ് ദുരന്തം സംഭവിച്ചത്. മലയിടുക്കില്‍നിന്നും പാറകള്‍ അടര്‍ന്ന് ബോട്ടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പരിക്കേറ്റ 32 പേരില്‍ ഒമ്പത് പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 23 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കാണാതായവരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ വെളിച്ചത്തിന്റെ കുറവുമൂലം സുരക്ഷാകാരണങ്ങളാല്‍ ശനിയാഴ്ച രാത്രി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ പുനരാരംഭിച്ചതായി മിനാസ് ഗെറൈസ് അഗ്‌നിശമന സേനയുടെ വക്താവ് പെഡ്രോ ഐഹാര പറഞ്ഞു. സ്ഥലത്തുണ്ടായിരുന്നവര്‍, ടൂറിസം ഏജന്‍സികള്‍, ബന്ധുക്കള്‍ എന്നിവരില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാണാതായവരുടെ എണ്ണം കണക്കാക്കിയത്. പാറക്കടിയില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ രക്ഷാപ്രവര്‍ത്തനം വൈകാന്‍ സാധ്യതയുണ്ടെന്ന് ഐഹാര പറഞ്ഞു.

തിരച്ചിലിലും രക്ഷാപ്രവര്‍ത്തനത്തിലും പങ്കുചേരാന്‍ നാവികസേന ദുരിതാശ്വാസ സേനയെ വിന്യസിച്ചതായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ പറഞ്ഞു. തെക്കുകിഴക്കന്‍ ബ്രസീലിലെ കര നിറഞ്ഞ പ്രദേശമായ മിനാസ് ഗെറൈസ് സംസ്ഥാനത്ത് അടുത്തിടെ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. വെള്ളിയാഴ്ച ബ്രസീലിയന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെറ്റീരിയോളജി മിനാസ് ഗെറൈസിന് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

കുറഞ്ഞത് നാല് ദിവസത്തേക്ക് പ്രതിദിനം 100 മില്ലിമീറ്ററിലധികം മഴ പെയ്യുമെന്ന് സംസ്ഥാന മാധ്യമമായ അഗന്‍സിയ ബ്രസീല്‍ റിപോര്‍ട്ട് ചെയ്തു. കനത്ത മഴയാണ് ഫര്‍നാസ് തടാകത്തിലെ പാറ ഇളകാന്‍ കാരണമെന്ന് മിനാസ് ഗെറൈസിന്റെ ഗവര്‍ണര്‍ റോമിയു സെമ പറഞ്ഞു. ഫര്‍നാസ് തടാകത്തിലെ മറ്റ് ബോട്ടുകളിലുള്ള വിനോദസഞ്ചാരികള്‍ പാറ വീഴുന്നതിന് തൊട്ടുമുമ്പ് 'അവിടെ നിന്ന് പോകൂ' എന്ന് ആക്രോശിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Tags: