ബംഗാളിലെ ബിജെപി യോഗത്തില്‍ കൂട്ടത്തല്ല്; കസേരകള്‍ പറപറന്നു, നേതാക്കള്‍ക്കെതിരേ ഗോബാക്ക് വിളി

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെതുടര്‍ന്ന് ജനസമ്പര്‍ക്ക അഭിയാന്‍ എന്ന പേരില്‍ സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംദാറും മുന്‍ അധ്യക്ഷന്‍ ദിലീപ് ഘോഷും ജില്ലാ പര്യടനം നടത്തിവരികയാണ്. അതുമായി ബന്ധപ്പെട്ട് ഈസ്റ്റ് ബര്‍ദ്വാനില്‍ സംഘടിപ്പിച്ച യോഗത്തിലാണ് അണികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.

Update: 2021-10-23 05:54 GMT

കൊല്‍ക്കത്ത: ബംഗാള്‍ ബിജെപിയിലെ അഭിപ്രായഭിന്നത തെരുവിലേക്ക്. സംസ്ഥാന നേതൃത്വത്തിനെതിരേ ഗോബാക്ക് വിളിയുമായി അണികള്‍. നിയമസഭാ- ഉപതിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ അസംതൃപ്തായ അണികളും നേതാക്കളും ഒരു പോലെ തൃണമൂലിലേക്ക് ചേക്കേറുകയാണ്. ഇതിനെതിരേ അടിയന്തിര ഇടപെടല്‍ നടത്താനുള്ള കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെതുടര്‍ന്ന് ജനസമ്പര്‍ക്ക അഭിയാന്‍ എന്ന പേരില്‍ സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംദാറും മുന്‍ അധ്യക്ഷന്‍ ദിലീപ് ഘോഷും ജില്ലാ പര്യടനം നടത്തിവരികയാണ്. അതുമായി ബന്ധപ്പെട്ട് ഈസ്റ്റ് ബര്‍ദ്വാനില്‍ സംഘടിപ്പിച്ച യോഗത്തിലാണ് അണികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.

നേതാക്കള്‍ എത്തിയതിനു പിന്നാലെ ഗോബാക്ക് വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം കസേരകളെറിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ദിലീപ് ഘോഷ് ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ പരിപാടിക്കെത്തിയത്. മജുംദാറിനെതിരേ രൂക്ഷമായ പരാമര്‍ശങ്ങളും സംഘം നടത്തി.മുദ്രാവക്യം വിളി തടയാന്‍ ഒരു വിഭാഗം ശ്രമിച്ചതാണ് കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയത്. സംസ്ഥാന നേതാക്കള്‍ വേദിയിലിരിക്കെ പ്രവര്‍ത്തകര്‍ കസേരകളുമായി ഏറ്റുമുട്ടി.പ്രവര്‍ത്തകര്‍ ശാന്തരാകണമെന്ന് മജുംദാറും ദിലീപ് ഘോഷും അഭ്യര്‍ഥിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ കേട്ട ഭാവം നടിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചിരുന്നു. പലയിടത്തും വ്യാപകമായ ആക്രമണത്തിലേക്ക് വഴി മാറുകയും ചെയ്തു. ചിലയിടത്ത് സ്ത്രീകള്‍ക്കെതിരായ കൈയ്യേറ്റത്തിലുമെത്തി. ഈ ഘട്ടത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം തിരിഞ്ഞുനോക്കിയില്ലെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

സംസ്ഥാനജില്ലാ നേതാക്കള്‍ അവരുടെ വീട്ടില് നിന്ന് പുറത്തിറങ്ങിയില്ല. തങ്ങളെ രക്ഷിക്കാന്‍ ആരും വന്നില്ല. തൃണമൂലുകാരുടെ അക്രമം തങ്ങള്‍ നേരിടേണ്ടി വന്നുവെന്നും പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിനിടെ നേതൃത്വത്തോട് പറഞ്ഞു. അതേസമയം, പുറത്തുനിന്നെത്തിയവരാണ് യോഗത്തില്‍ സംഘര്‍ഷമുണ്ടാക്കിയതെന്ന് മജുംദാര്‍ മാധ്യമങ്ങളോട് പറഞ്ഞു. യഥാര്‍ഥ ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കില്ല. അക്രമം പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മജുംദാര്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പിച്ചായിരുന്നു ബിജെപി പ്രചാരണം. ഫലം വന്നപ്പോള്‍ സീറ്റ് നില വര്‍ധിപ്പിച്ചെങ്കിലും അധികാരം പിടിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. ഇതോടെയാണ് ബിജെപിയില്‍ വിള്ളലുണ്ടായത്.നിരവധി ബിജെപി നേതാക്കളും പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്. മുകുള്‍ റോയ്, മകന്‍ സുഭ്രാന്‍ശു, ബാബുല്‍ സുപ്രിയോ, സഭ്യസാച്ചി ദത്ത്, സൗമന്‍ റോയ്, ബിസ്വജിത് റോയ്. മനോതോഷ് റോയ് തുടങ്ങി പ്രമുഖരായ ബിജെപി നേതാക്കള്‍ തൃണമൂലില്‍ ചേരുകയും മമതയാണ് ഞങ്ങളുടെ നേതാവ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പ്രവര്‍ത്തകരെ പിടിച്ചുനില്‍ത്താനുള്ള പ്രത്യേക പദ്ധതി കേന്ദ്ര നിര്‍ദേശ പ്രകാരം സംസ്ഥാന ബിജെപി നേതൃത്വം ആവിഷ്‌കരിച്ചു. ജില്ലാ തലത്തില്‍ യോഗം വിളിച്ച് പാര്‍ട്ടിയെ വീണ്ടും സജീവമാക്കാനുള്ള ശ്രമം നടക്കുകയാണ്. സുകന്ത മജുംദാറും ദിലീപ് ഘോഷുമാണ് ജില്ലകള്‍ സന്ദര്‍ശിക്കുന്നത്.