അസമില്‍ പ്രളയം എട്ട്‌ലക്ഷത്തിലേറെ പേരെ ബാധിച്ചു; സൈന്യമിറങ്ങി

ദീമാജി, ബിശ്വനാഥ്, സോണിത്പൂര്‍, ദാരംഗ്, ബാക്‌സ, ബാര്‍പേട്ട, നല്‍ബാരി, ചിരാങ്, ബോന്‍ഗൈഗാവ്, കൊക്രാജര്‍, ഗോല്‍പാര, മോറിഗാവ്, ഹോജായി, നാഗാവ്, മാജുലി, ജോര്‍ഹട്ട്, ശിവ്‌സാഗര്‍, ദിബ്രുഗഡ്, തിന്‍സൂകിയ ജില്ലകളിലെ 1,556 ജില്ലകളെയാണ് പ്രളയം കാര്യമായി ബാധിച്ചത്.

Update: 2019-07-13 11:14 GMT

ദിബ്രുഗഡ്: അസമിലെ 21 ജില്ലകളെ ബാധിച്ച പ്രളയം കൂടുതല്‍ ശക്തമായതോടെ സൈന്യത്തെ വിന്യസിച്ചു. 8.7 ലക്ഷം പേരെ ഇതിനകം പ്രളയം ദുരിതത്തിലാക്കി. മഴയും വെള്ളപ്പൊക്കവും മൂലം ഇതിനകം മൂന്നുപേര്‍ മരിച്ചു.

ബാസ്‌ക ജില്ലയില്‍ പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്റെ പിന്തുണ തേടി. പ്രളയദുരിതം നേരിടുന്ന സംസ്ഥാനത്തിന് കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ പറഞ്ഞു.

ദീമാജി, ബിശ്വനാഥ്, സോണിത്പൂര്‍, ദാരംഗ്, ബാക്‌സ, ബാര്‍പേട്ട, നല്‍ബാരി, ചിരാങ്, ബോന്‍ഗൈഗാവ്, കൊക്രാജര്‍, ഗോല്‍പാര, മോറിഗാവ്, ഹോജായി, നാഗാവ്, മാജുലി, ജോര്‍ഹട്ട്, ശിവ്‌സാഗര്‍, ദിബ്രുഗഡ്, തിന്‍സൂകിയ ജില്ലകളിലെ 1,556 ജില്ലകളെയാണ് പ്രളയം കാര്യമായി ബാധിച്ചത്.

11 ജില്ലകളിലായി സര്‍ക്കാര്‍ സജ്ജമാക്കിയ 68 ദുരിതാശ്വാസ ക്യാംപുകളിലും വിതരണ കേന്ദ്രങ്ങളിലും 7,643 പേര്‍ കഴിയുന്നുണ്ട്. പ്രളയം ഏറ്റവുമധികം നാശം വിതച്ച ബാര്‍പേട്ട ജില്ലയില്‍ മാത്രം 3.5 ലക്ഷം പേരാണ് ദുരിതത്തിലായത്. ദീമാജിയില്‍ 1.2 ലക്ഷം പേര്‍ പ്രളയത്തിനിരയായി.

ലുംദിങ്-ബാദര്‍പൂര്‍ ഹില്‍ സെക്്ഷനില്‍ ട്രാക്കുകളില്‍ വെള്ളം കയറിയത് റെയില്‍വേ സേവനത്തെ ബാധിച്ചു. ജാതിംഗ ലുംപൂര്‍ മുതല്‍ ന്യൂ ഹരന്‍ഗജാവോ വരെയുള്ള പാതകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ റിനോ എന്ന കണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രമായ കാസിരംഗ ദേശീയ ഉദ്യാനത്തെയും കനത്ത മഴ ബാധിച്ചു. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് ഇതുവഴി കടന്നുപോവുന്ന ദേശീയ പാതയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

Tags:    

Similar News