അസം ദേശീയ പൗരത്വ പട്ടികയിലെ ക്രമക്കേട്; കോ-ഓഡിനേറ്റര്‍ക്കെതിരേ കേസ്
മുസ് ലിം വിദ്യാര്‍ഥി സംഘടനയായ ഓള്‍ അസം ഗൊറിയ-മൊറിയ യുവ ഛാത്ര പരിഷത്തും(എഎജിഎംവൈസിപി) ഓള്‍ ഇന്ത്യ ലീഗല്‍ എയ്ഡ് ഫൗണ്ടേഷന്‍ അംഗം ചന്ദന്‍ മസൂംദാറുമാണ് പരാതി നല്‍കിയത്. രണ്ടു പരാതികളിലുമായി പ്രതീക് ഹജേലയ്‌ക്കെതിരേ ഗുവാഹത്തിയിലും ദിബ്രുഗയിലുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഗുവാഹത്തി: അസമില്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടിക(എന്‍ആര്‍സി)യില്‍ ക്രമക്കേടുണ്ടന്നു ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ എന്‍ആര്‍സിയുടെ അസമിലെ ചുമതലക്കാരനായ ഐഎഎസ് ഓഫിസര്‍ പ്രതീക് ഹജേലയ്‌ക്കെതിരേ കേസ്. സംസ്ഥാനത്തെ മുസ് ലിം വിദ്യാര്‍ഥി സംഘടനയായ ഓള്‍ അസം ഗൊറിയ-മൊറിയ യുവ ഛാത്ര പരിഷത്തും(എഎജിഎംവൈസിപി) ഓള്‍ ഇന്ത്യ ലീഗല്‍ എയ്ഡ് ഫൗണ്ടേഷന്‍ അംഗം ചന്ദന്‍ മസൂംദാറുമാണ് പരാതി നല്‍കിയത്. രണ്ടു പരാതികളിലുമായി പ്രതീക് ഹജേലയ്‌ക്കെതിരേ ഗുവാഹത്തിയിലും ദിബ്രുഗയിലുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പൗരത്വ പട്ടികയില്‍ മനപൂര്‍വം ക്രമക്കേട് കാണിച്ചെന്നാണ് മുസ്‌ലിം വിദ്യാര്‍ഥി സംഘടനയായ എഎജിഎംവൈസിപിയുടെ പരാതിയില്‍ പറയുന്നത്. തദ്ദേശവാസികളായ നിരവധി പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പൗരത്വ പട്ടികയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ മനപൂര്‍വം ചെയ്തതാണെന്നുമാണ് ആദ്യം നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. എന്നാല്‍, 1947 മുതല്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന തന്റെ പേര് അന്തിമലിസ്റ്റില്‍ നിന്ന് പുറത്തായപ്പോള്‍ ഞെട്ടിപ്പോയെന്നും ഏറെ നിരാശയുണ്ടെന്നും ചന്ദന്‍ മസൂംദാര്‍ പറഞ്ഞു. ആവശ്യമായ രേഖകള്‍ നല്‍കിയിട്ടും പട്ടികയ്ക്കു പുറത്തായതിനു കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, സുപ്രിംകോടതിയുടെ വിലക്കുള്ളതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പ്രതീക് ഹജേല തയ്യാറായിട്ടില്ല. അസമിലെ പൗരത്വ പട്ടികയില്‍ അപേക്ഷ നല്‍കിയ 3,30,27,661 പേരില്‍ 3,11,21,004 പേര്‍ ലിസ്റ്റില്‍ ഇടംപിടിച്ചപ്പോള്‍ അന്തിമ പട്ടികയില്‍ പെടാതെ 19,06,657 പേരാണ് പൗരന്‍മാരല്ലാതെ മാറിയത്. ഇവര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാമെന്നാണ് നിര്‍ദേശം.