അസം മുഖ്യമന്ത്രി പിപിഇ കിറ്റില്‍ അഴിമതി നടത്തിയെന്ന് മനീഷ് സിസോദിയ

രണ്ട് ദിവസം മുമ്പ് ദ വയര്‍ ആണ് അഴിമതി വാര്‍ത്ത പുറത്തുവിട്ടത്. ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യയുടെയും കുടുംബസുഹൃത്തിന്റെയും ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ക്കാണ് അസം സര്‍ക്കാര്‍ പിപിഇ കിറ്റ് നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത്.

Update: 2022-06-04 18:03 GMT

ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കൊവിഡ് പിപിഇ കിറ്റില്‍ അഴിമതി നടത്തിയെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക് പിപിഇ കിറ്റ് നിര്‍മിക്കാനുള്ള കരാര്‍ ഹിമന്ത ബിശ്വ ശര്‍മ നല്‍കിയെന്നാണ് ആരോപണം. പിപിഇ കിറ്റിന് വിപണി വിലയേക്കാള്‍ ഉയര്‍ന്ന വില നല്‍കിയതെന്നും മനീഷ് സിസോദിയ ആരോപിച്ചു. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ അറസ്റ്റിന് പിന്നാലെയാണ് ആരോപണവുമായി സിസോദിയ രംഗത്തെത്തിയത്.

'ഹിമന്ത ബിശ്വ ശര്‍മ തന്റെ ഭാര്യയുടെ കമ്പനിക്കാണ് കരാര്‍ നല്‍കയത്. ഒരു പിപിഇ കിറ്റിന് 900 രൂപയാണ് ശര്‍മ നല്‍കിയത്. എന്നാല്‍ മറ്റുള്ളവര്‍ അതേ ദിവസം മറ്റൊരു കമ്പനിയില്‍ നിന്ന് 600 രൂപയ്ക്ക് കിറ്റുകള്‍ വാങ്ങിയിരുന്നു. ഇതൊരു വലിയ കുറ്റകൃത്യമാണ്', സിസോദിയ പറഞ്ഞു. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സിസോദിയ അവകാശപ്പെട്ടു. തങ്ങളുടെ നേതാവിനെതിരേ നടപടി സ്വീകരിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ അഴിമതി ആരോപണമുന്നയിച്ച മനീഷ് സിസോദിയക്കെതിരേ ഹിമന്ത ബിശ്വ ശര്‍മ രംഗത്തെത്തി. ആരോപണം തുടര്‍ന്നാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. 'രാജ്യം മുഴുവന്‍ കോവിഡ് മഹാമാരിയുടെ ഭീതിയിലായിരുന്ന സമയത്ത് അസമില്‍ പിപിഇ കിറ്റ് ലഭ്യമായിരുന്നില്ല. ആ സമയത്ത് എന്റെ ഭാര്യ ധൈര്യപൂര്‍വം മുന്നോട്ട് വന്ന് ജീവന്‍ രക്ഷിക്കാനായി 1500 കിറ്റ് സംഭാവന ചെയ്തു. അതിന് ഒരു പൈസപോലും വാങ്ങിയിരുന്നില്ല', ശര്‍മ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ദ വയര്‍ ആണ് അഴിമതി വാര്‍ത്ത പുറത്തുവിട്ടത്. ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യയുടെയും കുടുംബസുഹൃത്തിന്റെയും ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ക്കാണ് അസം സര്‍ക്കാര്‍ പിപിഇ കിറ്റ് നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത്. ശര്‍മ്മയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മയും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.