18 മല്‍സരത്തിനു ശേഷം ആഴ്‌സണലിന് ആദ്യ തോല്‍വി; വീഴ്ത്തിയത് ആസ്റ്റണ്‍ വില്ല

Update: 2025-12-06 17:21 GMT

എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പോയന്റ് പട്ടികയില്‍ മുന്‍നിരയില്‍ കുതിക്കുന്ന ആഴ്‌സണലിന്റെ അപരാജിത കുതിപ്പിന് ബ്രേക്കിട്ട് ആസ്റ്റന്‍ വില്ല. ആഗസ്റ്റ് 31ന് ശേഷം ആഴ്‌സണല്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. ജയവും സമനിലയുമായി കുതിക്കുന്ന സീസണില്‍ ലീഗ് കിരീടം എന്ന സ്വപ്നത്തിന് ലഭിച്ച വലിയ ഷോക്കായി മാറി മൂന്നാം സ്ഥാനത്തുള്ള ആസ്റ്റണ്‍വില്ലയോടേറ്റ ഞെട്ടിപ്പിക്കുന്ന തോല്‍വി. അതേമസയം ആസ്റ്റണ്‍ വില്ലക്ക് ലീഗിലെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.

കളിയുടെ 36ാം മിനിറ്റില്‍ മാറ്റി കാഷ് നേടിയ ഗോളിലൂടെ ആദ്യം അക്കൗണ്ട് തുറന്നത് ആസ്റ്റന്‍ വില്ല തന്നെയായിരുന്നു. രണ്ടാം പകുതിയുടെ 52ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൊസാഡിന്റെ വകയായിരുന്നു ആഴ്‌സനലിന്റെ സമനില ഗോള്‍. ഇഞ്ചുറി ടൈമില്‍ എമിലിയാനോ ബുവെന്‍ഡിയ നേടിയ ഗോളാണ് വില്ലയുടെ സ്വപ്‌ന ജയത്തിന് പിന്നില്‍(2-1)പീരങ്കിപ്പടയുടെ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ട് നിരന്തര ആക്രമണം നടത്തിയ ആസ്റ്റന്‍ വില്ലക്ക് അര്‍ഹിച്ചതായിരുന്നു വിജയം.

തുടര്‍ വിജയങ്ങള്‍ക്കിടയിലും കിരീട കുതിപ്പില്‍ കാര്യമായ പോയിന്റ് ലീഡില്ലെന്നത് ആഴ്‌സണലിനെ ഭയപ്പെടുത്തുന്നതാണ്. 15 മല്‍സരം കഴിഞ്ഞപ്പോള്‍ 33 പോയന്റ് മാത്രമാണ് ആഴ്‌സണലിനുള്ളത്. രണ്ടാമത് മാഞ്ചസ്റ്റര്‍ സിറ്റിയാണ്. മൂന്നാമതുള്ള ആസ്റ്റണ്‍ വില്ലക്ക് 30 പോയന്റാണുള്ളത്.