സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ കൊളംബിയയില്‍ 25 ലക്ഷത്തോളം ജനങ്ങൾ സമരവുമായി തെരുവില്‍

പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് കൊളംബിയയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്

Update: 2019-11-29 12:28 GMT

ബൊഗോട്ട: കൊളംബിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ രാജ്യത്തെ വിദ്യാര്‍ഥികളും തൊഴിലാളികളുമടക്കം 25 ലക്ഷത്തോളം ആളുകളാണ് രാജ്യമെമ്പാടും തെരുവിലിറങ്ങി സമരം ചെയ്യുന്നത്. പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് കൊളംബിയയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്.

മിനിമം വേതനം, പെന്‍ഷന്‍, നികുതി പരിഷ്കാരങ്ങള്‍, പൊതുമേഖലാ സഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് കൊളംബിയന്‍ ജനതയുടെ പ്രതിഷേധം. പ്രക്ഷോഭത്തിനിടേ മോഷണകുറ്റം ആരോപിച്ച് കൊല ചെയ്യപ്പെട്ട മൂന്ന് പേരുടെ മരണത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന പ്രക്ഷോഭകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ മേയര്‍ എന്റിക് പെനലോസ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും 2016ല്‍ ഫാര്‍ക്ക് വിമതരുമായുള്ള സമാധാന കരാറില്‍ നിന്ന് വിട്ടു നിന്ന സര്‍ക്കാര്‍ നടപടിയും കൊളംബിയന്‍ ജനതയെ പ്രതിഷേധത്തിന് പ്രേരിപ്പിച്ച മറ്റു ഘടകങ്ങളാണ്. 

Tags:    

Similar News