മണിപ്പൂരില്‍ സായുധാക്രമണം; കമാന്‍ഡിങ് ഓഫീസറടക്കം ഏഴുപേർ കൊല്ലപ്പെട്ടു

46 അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും നാല് സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

Update: 2021-11-13 09:52 GMT

ചുര്‍ചന്‍പുര്‍: മണിപ്പുരിലെ ചുര്‍ചന്‍പുര്‍ ജില്ലയില്‍ സൈന്യത്തിന് നേരെ സായുധാക്രമണം. അസം റൈഫിള്‍സ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 46 അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും നാല് സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ത്രിപാഠിയും കുടുംബവും വാഹന വ്യൂഹവുമാണ് സംഘത്തിലുണ്ടായിരുന്നത്. ത്രിപാഠിയും ഭാര്യയും മകനും തല്‍ക്ഷണം മരിച്ചു. ആക്രമണത്തില്‍ കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സായുധാക്രമണമുണ്ടായത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന.

മണിപ്പുര്‍ മുഖ്യമന്ത്രി ബൈറണ്‍ സിങ് സായുധാക്രമണത്തെ അപലപിച്ചു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇത്തരം ചതിപ്രയോഗങ്ങളിലൂടെയുള്ള ആക്രമണങ്ങള്‍ നടത്തുന്നവരെ വെറുതേ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ആക്രമണങ്ങള്‍ കണ്ട് ഇനിയും മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി പറഞ്ഞു.