അമേരിക്കയിലെ ജൂതപ്പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെ ബന്ദികളാക്കി

Update: 2022-01-16 02:50 GMT

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ ജൂതപ്പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെ ആയുധധാരിയായ അക്രമി ബന്ദികളാക്കി. നാലുപേരെയാണ് ബന്ദികളാക്കിയത്. ഒരാളെ വിട്ടയച്ചു. മറ്റുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്. ശനിയാഴ്ച രാവിലെയാണ് സിനഗോഗില്‍ അതിക്രമിച്ചുകയറിയ അക്രമി ആളുകളെ ബന്ദിയാക്കിയത്. വിട്ടയച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലിസ് പറഞ്ഞു. മേഖല സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു.

അമേരിക്കന്‍ ജയിലിലുള്ള പാകിസ്താന്‍ സായുധ ആഫിയ സിദ്ദീഖിയുടെ സഹോദരനാണ് അക്രമിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആദ്യം റിപോര്‍ട്ട് ചെയ്‌തെങ്കിലും പിന്നീട് ഇത് തിരുത്തി. സഹോദരന്‍ ഹൂസ്റ്റണിലുണ്ടെന്ന് അവരുടെ അഭിഭാഷന്‍ അറിയിച്ചതോടെയാണിത്.

ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്ന് ഇയാളുടെ ആവശ്യപ്പെട്ടതായും റിപോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാനിസ്താനിലെ സായുധപ്രവര്‍ത്തനങ്ങളുടെ പേരിലാണ് അഫിയ സിദ്ദിഖിയെ 86 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. മുന്‍ പാകിസ്താന്‍ ശാസ്ത്രജ്ഞനായ സിദ്ദിഖിയെ 2010ല്‍ അഫ്ഗാനിസ്താനില്‍ യുഎസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചതിനായിരുന്നു ന്യൂയോര്‍ക്ക് കോടതിയുടെ ശിക്ഷാവിധി.

എന്നാല്‍, ആഫിയ സിദ്ദിഖിക്ക് ഈ സംഭവുമായി ഒരു ബന്ധുവില്ലെന്ന് അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. അക്രമകാരിയുടെ കൈയില്‍ ആയുധങ്ങളുണ്ടെന്നും ഇയാള്‍ അപകടകാരിയാണെന്നുമാണ് പോലിസ് നല്‍കുന്ന വിവരം. അക്രമിയുമായി പോലിസ് ആശയവിനിമയം തുടരുകയാണ്. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു.

Tags: