അരിപ്പ ഭൂസമരക്കാരുടെ സമരപന്തല്‍ പോലിസ് പൊളിച്ചുനീക്കി; പെരുവഴിയിലായി സ്ത്രീകളടക്കമുള്ള സമരക്കാര്‍(വീഡിയോ)

അഞ്ചു വര്‍ഷമായി നടക്കുന്ന ഈ ഭൂസമരത്തെ നിലവിലെ ഇടതു സര്‍ക്കാരും കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആരോപിച്ച് ആദിവാസി ദളിത് മുന്നേറ്റ സമിതി (എഡിഎംഎസ്) തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചു.

Update: 2019-02-18 19:23 GMT

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തിയിരുന്നു അരിപ്പ ഭൂ സമരക്കാരുടെ പന്തല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ അര്‍ധരാത്രിയില്‍ പോലിസ് പൊളിച്ചു നീക്കി. ഇന്നലെ അര്‍ദ്ധ രാത്രി 11.45നായിരുന്നു പോലിസ് നടപടി. സ്ത്രീകള്‍ അടക്കം ഉറങ്ങി കിടക്കുമ്പോളായിരുന്നു സമര പന്തല്‍ പൊളിച്ചു നീക്കിയത്. കട്ടിലുകളടക്കം പുറത്തേക്ക് വലിച്ചിട്ടു. മുന്നറിയിപ്പ് ഇല്ലാതെയാണ് സമര പന്തല്‍ പൊളിച്ചു നീക്കിയതെന്നു സമരക്കാര്‍ പറഞ്ഞു. സ്ത്രീകളടക്കം കരഞ്ഞുകൊണ്ട് അപേക്ഷിച്ചിട്ടും പോലിസ് പിന്‍മാറാന്‍ തയ്യാറായില്ല.

ഭൂമിക്ക് വേണ്ടി അഞ്ച് വര്‍ഷം തുടര്‍ച്ചയായി സമരം നടത്തിയിട്ടും മാറി വന്ന സര്‍ക്കാരുകള്‍ അരിപ്പ സമരക്കാരോട് അനുഭാവ പൂര്‍ണമായ യാതൊരു സമീപനവും സ്വീകരിച്ചിട്ടില്ല. 2012 ഡിസംബര്‍ 31 അര്‍ദ്ധരാത്രിമുതലാണ് അരിപ്പ ഭൂസമരം ആരംഭിക്കുന്നത്. 2000 കുടുംബങ്ങളാണ് ഇവിടെ സമരം നടത്തുന്നത്.

അഞ്ചു വര്‍ഷമായി നടക്കുന്ന ഈ ഭൂസമരത്തെ നിലവിലെ ഇടതു സര്‍ക്കാരും കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആരോപിച്ച് ആദിവാസി ദളിത് മുന്നേറ്റ സമിതി (എഡിഎംഎസ്) തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചു. ഓരോ കുടുംബത്തിനും ഒരേക്കര്‍ കൃഷി ഭൂമി എന്ന ആവശ്യവുമായാണ് അരിപ്പ ഭൂസമരം തുടങ്ങിയത്.

തിരുവനന്തപുരം ജില്ലയില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നുമായി താമസിക്കാനും കൃഷിചെയ്യാനുമായി പത്തു സെന്റ് ഭൂമിപോലും ഇല്ലാത്ത രണ്ടായിരത്തോളം കുടുംബങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി അരിപ്പയില്‍ ഭൂമിക്കുവേണ്ടിയുള്ള സമരത്തിലാണ്. ദളിത്, ആദിവാസി വിഭാഗത്തില്‍പ്പെട്ട കര്‍ഷകരാണ് ഇവിടെ സമരം ചെയ്യുന്നതില്‍ ഭൂരിഭാഗവും. ഒരു കര്‍ഷക കുടുംബത്തിന് കൃഷി ചെയ്യാന്‍ ആവശ്യമായ ഒരേക്കര്‍ ഭൂമി നല്‍കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍നിന്നുമാണ് കൂടുതല്‍പേരും സമരത്തില്‍ പങ്കെടുക്കുന്നത്.

Full View




Tags: