സിറിയയില്‍ തുര്‍ക്കി തുടരുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് അറബ് വിദേശ മന്ത്രിമാര്‍

സിറിയന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനെ തുര്‍ക്കിയുടെ ആക്രമണം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് തുണീസ്യന്‍ വിദേശ മന്ത്രി ഖമൈസ് ജിനോയ് പറഞ്ഞു.

Update: 2019-10-12 16:12 GMT

മനാമ: സിറിയയില്‍ തുര്‍ക്കി തുടരുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് അറബ് വിദേശ മന്ത്രിമാര്‍. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ ശനിയാഴ്ച ചേര്‍ന്ന അറബ് രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗം തുര്‍ക്കിയുടെ ആക്രമണത്തെ അപലപിച്ചു.

അറബ് വിദേശ മന്ത്രിമാരുടെ യോഗ വിശദശാംശങ്ങൾ പുറത്തുവിട്ടത് അല്‍ അറേബ്യ ചാനലാണ്. തുര്‍ക്കിയുടെ ആക്രമണം സിറിയന്‍ ജനതയുടെ ദുരിതം വര്‍ധിപ്പിക്കുന്നതായും അടിയന്തിരമായി സൈനിക നടപടി നിര്‍ത്തിവയ്ക്കണമെന്നും യോഗത്തില്‍ സൗദി വിദേശ സഹമന്ത്രി ആദെല്‍ അല്‍ ജുബൈര്‍ ആവശ്യപ്പെട്ടു. സിറിയയില്‍ രാഷ്ട്രീയ പരിഹാരം വേണമെന്നാണ് സൗദി ആവശ്യപ്പെടുന്നത്. എല്ലാ വിദേശ സൈന്യങ്ങളും സിറിയയില്‍ നിന്ന് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിറിയയുടെ വടക്കു കിഴക്കന്‍ ഭാഗത്ത് തുര്‍ക്കി തുടരുന്ന ആക്രമണം നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് യുഎഇ വിദേശ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ആവശ്യപ്പെട്ടു. സിറിയില്‍ നിന്ന് തുര്‍ക്കി ഉള്‍പ്പെടെ എല്ലാ വിദേശ രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കണം. വിജയകരമായ രാഷ്ട്രീയ പരിഹാരത്തിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അറബ് രാജ്യങ്ങള്‍ക്കെതിരേയുള്ള ഏതൊരു കയ്യേറ്റത്തേയും നിരാകരിക്കുന്നതായി ബഹ്‌റൈന്‍ വിദേശ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ വ്യക്തമാക്കി. അറബ് ദേശീയ സുരക്ഷക്ക് നേരെയുള്ള ഭീഷണികളെ ചെറുക്കാനും ഷെയ്ഖ് ഖാലിദ് ആഹ്വാനം ചെയ്തു. സിറിയയ്ക്കെതിരായ ആക്രമണത്തെ നിരാകരിക്കുന്നതായി ലെബനീസ് വിദേശ മന്ത്രി ജെബ്രാന്‍ ബാസസില്‍ പറഞ്ഞു. ഈ മേഖലയെ സംരക്ഷിക്കുന്നത് അറബ് രാജ്യങ്ങളുടെ ഉത്തമ താല്‍പ്പര്യമാണെന്ന് മന്ത്രി പറഞ്ഞു.

സിറിയന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനെ തുര്‍ക്കിയുടെ ആക്രമണം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് തുണീസ്യന്‍ വിദേശ മന്ത്രി ഖമൈസ് ജിനോയ് പറഞ്ഞു. ആക്രമണം എത്രയും വേഗം നിര്‍ത്തിവെക്കണമെന്നും അത് മാനുഷിക ദുരന്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് തുര്‍ക്കി സിറിയയില്‍ കടന്ന് കുര്‍ദ് മേഖലയില്‍ വ്യോമ, കര സൈനികാക്രമണം തുടങ്ങിയത്.

Tags:    

Similar News